Friday, July 30, 2010

കുംഭകര്‍ണന്‍ ഉറക്കപ്രാന്തന്‍ ആയതെങ്ങനെ?

ഉറക്കത്തിന്റെ മൂര്‍ത്തഭാവമായി രാമായണം അവതരിപ്പിക്കുന്ന കഥാപാത്രമാണ്‌ കുംഭകര്‍ണന്‍.ആറുമാസം തുടര്‍ച്ചയായി ഉറങ്ങുകയും പിന്നീട്‌ അത്രയും കാലം ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന അല്‍ഭുത കഥാപാത്രം. കുംഭകര്‍ണന്റെ ജീവിതത്തെ കുറിച്ച്‌ രസകരമായ കഥയാണ്‌ രാമായണം പറയുന്നത്‌.


വൈകുണ്‌ഠത്തിലെ ദ്വാരപാലകന്മാരായിരുന്ന ജയനും വിജയനും പിന്നീട്‌ ഒരു ശാപം നിമിത്തം രാവണനും കുംഭകര്‍ണനുമായി ജനിക്കുകയായിരുന്നുവത്രെ. സനകാദികളായ മുനികള്‍ വൈകുണ്‌ഠത്തിലേക്ക്‌ വന്നപ്പോള്‍ ജയനും വിജയനും അദ്ദേഹത്തെ കടത്തിവിട്ടില്ല. ഉടനെ കോപിച്ച മുനിമാര്‍ അവരെ ശപിച്ചു.



ഇനിയുള്ള മൂന്ന്‌ ജന്മം അസുരന്മാരായി ജനിക്കും എന്ന്‌. അവര്‍ പിന്നീട്‌ യഥാക്രമം ഹിരണ്യ കശിപുവും ഹിരണ്യാക്ഷനുമായി ആദ്യജന്മത്തിലും രാവണനും കുംഭകര്‍ണനുമായി അടുത്തജന്മത്തിലും ശുശുപാലനും ദന്തവക്ത്രനുമായി മൂന്നാംജന്മത്തിലും പിറവിയെടുത്തു. മൂന്ന്‌ ജന്മത്തിലും മഹാവിഷ്‌ണുവിന്റെ വ്യത്യസ്‌ത അവതാരങ്ങള്‍ ഇവരെ വധിച്ചു. മൂന്ന്‌ ജന്മങ്ങള്‍ക്ക്‌ ശേഷം അവര്‍ക്ക്‌ മോക്ഷം കിട്ടിയെന്നാണ്‌ കഥ. രണ്ടാംജന്മത്തിലെ കുംഭകര്‍ണനാണ്‌ രാമായണത്തില്‍ വരുന്നത്‌. ഉണര്‍ന്നിരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തിമാനായ അസുരനാണ്‌ കുംഭകര്‍ണന്‍. അതിന്‌ പിന്നിലും ഒരു കഥയുണ്ട്‌. ഇന്ദ്രപദത്തിന്‌ വേണ്ടി കൊടുംതപസ്സിരുന്നകാലം.



അസുരന്മാരുടെ ഇത്തരം മോഹങ്ങളെല്ലാം അത്യാഗ്രഹമായാണ്‌ ദേവന്മാര്‍ കരുതിയിരുന്നത്‌. അസുരന്മാരുടെ പുരോഗതി ദേവന്മാരെ എന്നും ഭയപ്പെടുത്തിയിരുന്നല്ലോ. കുംഭകര്‍ണന്റെ തപസ്സിന്‌ ഫലമുണ്ടായി. ഒടുവില്‍ മഹാവിഷ്‌ണു പ്രത്യക്ഷപ്പെട്ടു. വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. കുംഭകര്‍ണന്‍ വരം ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം സരസ്വതി കുംഭകര്‍ണന്റെ നാവില്‍ കയറിയിരുന്ന്‌ ഇന്ദ്രപദം എന്ന്‌ പറയേണ്ടിടത്ത്‌ നിദ്രാപദം എന്ന്‌ തെറ്റായി ഉച്ചരിപ്പിച്ചത്രെ. ആവശ്യം തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ മഹാവിഷ്‌ണു കുംഭകര്‍ണന്‌ വരം കൊടുത്തു, അത്‌ നിദ്രാപദമായിരുന്നു. അല്ലെങ്കില്‍ കുംഭകര്‍ണന്‌ ഇന്ദ്രപദം കിട്ടുമായിരുന്നു. അങ്ങനെയാണ്‌ ജീവിതത്തിന്റെ പകുതി കാലം നിദ്രയും പകുതി ഉണര്‍വ്വും എന്ന ശീലം കുംഭകര്‍ണന്‌ ഉണ്ടാകുന്നത്‌.



എപ്പോഴും ആത്മാര്‍ത്ഥതയും നന്മയുമാണ്‌ കുംഭകര്‍ണന്റെ പ്രത്യേകത.രാവണന്‍ സീതയെ തട്ടിക്കൊണ്ട്‌പോയപ്പോള്‍ അതിനോട്‌ വിയോജിച്ച കഥാപാത്രമാണ്‌ കുംഭകര്‍ണന്‍. പിന്നീട്‌ രാവണന്‍ പിന്മാറാന്‍ തയാറാവാതിരുന്നപ്പോള്‍ സംഘബോധത്തിന്റെ പേരില്‍ രാവണന്റെ കൂടെ നിന്നു. മരണാനന്തരം വിജയനായി വൈകുണ്‌ഠത്തില്‍ തിരിച്ചെത്തി.

5 comments:

Kalavallabhan said...

നന്നായി.
ഇഷ്ടപ്പെട്ടു.
പരന്ന വായനയില്ലാത്തവർക്ക് ഇത്തരം നുറുങ്ങു കഥകളായി എഴുതുന്നത് ഗുണം ചെയ്യും.

shaji.k said...

നന്നായിട്ടുണ്ട്,ഇഷ്ടപ്പെട്ടു ആശംസകള്‍.

ശ്രീനാഥന്‍ said...

ജന്മം മൂന്നിനു ശേഷവും മോക്ഷം കിട്ടിയിരുന്നില്ലെങ്കില്‍
മധു, ഈ കലിയുഗത്തില്‍ ജയവിജയന്മാര്‍ ആരായിട്ടായിരിക്കാം ജനിച്ചത് ? ഹിറ്റലറും മുസ്സോ ളനിയുമോ?കഥ ഇനിയും വരട്ടെ!

JYOTHIKUMAR SIVARAM NAIR said...

ഇന്ദ്രപദത്തിന് വേണ്ടിയുള്ള തപസ് എന്നല്ല കേട്ടിട്ടുള്ളത്. അമരത്വത്തിന് വേണ്ടി എന്നാണ്. രാവണൻ അമരത്വം ആവശ്യപ്പെട്ടെങ്കിലും അത് അസാധ്യമാണ് എന്നായിരുന്നത്രേ മറുപടി. അതിനാൽ രാവണൻ തന്റെ ആഗ്രഹത്തിന് ഭേദഗതി വരുത്തി. തന്റെ മുന്നിൽ തൃണസമാനനായ മനുഷ്യനിൽ നിന്നും മരണം പ്രതീക്ഷിക്കാത്തതിനാൽ അദ്ദേഹം അഥവാ മരണം നിർബന്ധമാണെങ്കിൽ അതൊരു മനുഷ്യനിൽ നിന്നാവട്ടെ എന്നാണ് അഭിലഷിച്ചത്. ആ ഗോലിയാത്ത് ഒരു ദാവീദിനെ പ്രതീക്ഷിച്ചിട്ടേയില്ല എന്ന് സാരം

കുംഭകർണന്റെ കാര്യം കുറച്ചു കൂടി വ്യത്യസ്തമാണ്. മദ്യ മുക്തമായ കിണാശ്ശേരി എന്ന പോലെ ദേവൻമാരില്ലാതാകുന്ന ഒരു ലോകമാണ് അയാൾ സ്വപ്നം കണ്ടത്. നിർദേവത്വം (ദേവൻമാരില്ലാതാവണം) എന്ന വരം ആവശ്യപ്പെട്ടപ്പോൾ വിദ്യാദേവതയായ സരസ്വതി നാവിൽ പ്രവേശിച്ച് നിദ്രാവത്വം (നിത്യനിദ്ര) എന്ന് ഭേദഗതി ചെയ്തു എന്നാണ് കഥ. ശല്യം തീർന്നല്ലോ എന്ന് കരുതി ബ്രഹ്മാവ് ഇമ്മീഡിയറ്റായി റിക്വസ്റ്റ് സാംക്ഷനാക്കി. കുംഭകർണൻ ഉടനെ ഉറങ്ങി വീഴുകയും ചെയ്തു. അപകടം മനസിലാക്കിയ രാവണൻ റിവ്യൂ പെറ്റീഷൻ ഫയലാക്കിയെന്നും അതനുസരിച്ച് ഉറക്കം ആറു മാസമായി ഭേദഗതി ചെയ്തെന്നുമാണ് കഥ.

Athira V said...

നിർദേവത്വം ~ നിദ്രാവത്വം ആയി മാറി എന്നാണ് കേട്ടിരിക്കുന്നത്

Related Posts with Thumbnails