Wednesday, August 4, 2010

അവതാരങ്ങള്‍ ഒഴുകിയിറങ്ങുന്ന യുഗസന്ധ്യകള്‍...

അവതാര മഹിമകള്‍ വാഴ്‌ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌ ഈ അവതാരങ്ങള്‍ പിറന്ന കാലം. അവതാരങ്ങള്‍ ഓരോ യുഗത്തിന്റെ രക്ഷകരാണ്‌. ഓരോ അവതാരങ്ങള്‍ക്കും അവരുടെ കാലഘട്ടമായി ഓരോ യുഗമുണ്ട്‌. . പൗരാണിക ഭാരതീയ വിശ്വാസമനുസരിച്ച്‌ കാലനിര്‍ണയം യുഗങ്ങളെ അടിസ്ഥാനമാക്കിയാണ്‌.


കൃതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം എന്നിവയാണവ. ഇവയില്‍ ത്രേതായുഗമാണ്‌ ശ്രീരാമന്റെ കാലമായി രാമായണം വാഴ്‌ത്തുന്നത്‌. ഓരോ യുഗം കഴിയുന്തോറും അധര്‍മം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാന്‍ അവതാരങ്ങള്‍ പിറവിയെടുക്കും എന്നുമാണല്ലോ വിശ്വാസം. അങ്ങനെ ത്രേതായുഗത്തില്‍ ഉണ്ടായ അവതാരമാണ്‌ രാമന്‍. ആദ്യയുഗമായ കൃതയുഗത്തില്‍ മനുഷ്യരെല്ലാം സമ്പൂര്‍ണമായി ധാര്‍മികരായിരിക്കും. പിന്നീട്‌ ഓരോ യുഗം കഴിയുന്തോറും ധാര്‍മികത കുറഞ്ഞുവരും.



ഓരോ യുഗത്തിലും ധാര്‍മികത പുനസ്ഥാപിക്കന്നതിന്‌ വിഷ്‌ണുവിന്റെ അവതാരങ്ങള്‍ ജന്മമെടുക്കും. (ധര്‍മസംസ്ഥാപനാര്‍ത്ഥായാം സംഭവാമി യുഗേയുഗേ) അങ്ങനെ ത്രേതായുഗത്തില്‍ രാമന്‍ പിറവിടെയുത്തു. 3,000 ദേവവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ത്രേതായുഗം. ത്രേതായുഗത്തിന്റെ അവസാനമാണ്‌ ശ്രീരാമന്റെ കാലം. ഇത്‌ ബി.സി 8,67,100ലാണെന്ന്‌ കണക്കാക്കുന്നു. പാശ്ചാത്യര്‍ക്ക്‌ കൃസ്‌തുവര്‍ഷം പോലെ ആദ്യകാലത്ത്‌ കലിവര്‍ഷമാണ്‌ പൗരസ്‌ത്യരുടെ വര്‍ഷക്കണക്ക്‌ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക സംജ്ഞ. കലിവര്‍ഷത്തിന്റെ 3102-ലാണ്‌ കൃസ്‌തുവര്‍ഷം ആരംഭിക്കുന്നത്‌.



360 മനുഷ്യവര്‍ഷമാണ്‌ ഒരു ദിവ്യവല്‍സരം 12,00 ദിവ്യവല്‍സരം ഒരു ചതുര്‍യുഗം, 994 ചതുര്‍യുഗമാണ്‌ ബ്രഹ്മാവിന്റെ ഒരു ദിവസമായി കണക്കാക്കുന്നത്‌. ബ്രഹ്മാവിന്റെ ഒരു പകല്‍ അവസാനിക്കുമ്പോള്‍ പ്രപഞ്ചം പ്രളയത്തില്‍ അവസാനിച്ച്‌ വീണ്ടും തുടങ്ങും എന്നാണ്‌ കരുതുന്നത്‌. സാങ്കേതിക സൗകര്യങ്ങളൊക്കെ എത്രയോ പിന്നോക്കം ആയിരുന്ന കാലഘട്ടത്തില്‍ ഇത്രയും സങ്കീര്‍ണമായ കണക്കുകളാണ്‌ പൗരാണികര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ എന്നത്‌ ആധുനികരെ പോലും അതിശയിപ്പിച്ചിട്ടുണ്ട്‌.

Tuesday, August 3, 2010

ദശാവതാരം പിറന്ന വഴികള്‍; ശ്രീരാമനും കമലാഹാസനും

ലോകത്ത്‌ അധര്‍മം നടമാടുമ്പോള്‍ ദൈവം അവതരിക്കും എന്നതാണ്‌ ഹൈന്ദവവിശ്വാസം. മറ്റ്‌ മിക്ക മതങ്ങളും സംസ്‌കാരങ്ങളും അത്തരത്തിലുള്ള ചില വിശ്വാസങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌. ഹിന്ദുമിത്തോളജി പ്രകാരം ത്രിമൂര്‍ത്തികളാണ്‌ ലോകത്തെ നയിക്കുന്നത്‌. ബ്രഹ്മാവ്‌, വിഷ്‌ണു, ശിവന്‍ എന്നീ ദൈവങ്ങളാണ്‌ അത്‌. അവര്‍ക്ക്‌ മൂന്ന്‌ പേര്‍ക്കും ഓരോ ധര്‍മങ്ങളുമുണ്ട്‌.


സൃഷ്‌ടി,സ്ഥിതി, സംഹാരം എന്നിവയാണ്‌ അവ. ബ്രഹ്മാവ്‌ സ്രഷ്‌ടാവും വിഷ്‌ണു സ്ഥിതിയും ശിവന്‍ സംഹാരവും പ്രതിനിധീകരിക്കുന്നു എന്ന വാദമാണ്‌ പ്രധാനമായുള്ളത്‌. അവരില്‍ വിഷ്‌ണുവിന്റെ അവതാരമാണ്‌ രാമായണത്തിലെ രാമന്‍. വിഷ്‌ണുലോകത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പല തരത്തില്‍ അവതരിക്കാറുണ്ട്‌. അത്തരത്തില്‍ പത്ത്‌ അവതാരങ്ങളുണ്ടെന്നാണ്‌ വിശ്വസിക്കുന്നത്‌. ദശാവതാരം എന്ന്‌ അത്‌ അറിയപ്പെടുന്നു. 26 അവതാരങ്ങള്‍ എന്നാണ്‌ കണക്ക്‌.





എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത്‌ അവതാരങ്ങളെ ദശാവതരം എന്ന സംജ്ഞയില്‍ ഒതുക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. മല്‍സ്യത്തില്‍ തുടങ്ങി കല്‍ക്കിയില്‍ അവസാനിക്കുന്ന അവതാരങ്ങളുടെ വിപുലമായ ഒരു കഥാശേഖരമാണ്‌ ഹിന്ദുമിത്തോളജി.
ത്രിമൂര്‍ത്തികളില്‍ വിഷ്‌ണുവാണ്‌ അവതാരങ്ങളിലൂടെ ലോകം പരിപാലിക്കുന്നത്‌. അവതാരങ്ങള്‍ക്കോരോന്നിനും ഓരോ ധര്‍മങ്ങളാണ്‌ ഉള്ളത്‌. മല്‍സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, ശ്രീകൃഷ്‌ണന്‍, കല്‍ക്കി എന്നിവയാണ്‌ പത്ത്‌ അവതാരങ്ങള്‍.




ഇതുകൂടാതെ സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍, നാരദന്‍, നരനാരായണന്മാര്‍, കപിലന്‍, ദത്താത്രേയന്‍, യജ്ഞന്‍, ഋഷഭന്‍, പൃഥു, മോഹിനി, ഗരുഢന്‍, ധന്വന്തരി, വ്യാസന്‍, ബുദ്ധന്‍ എന്നിവയും വിഷ്‌ണുവിന്റെ അവതാരങ്ങള്‍ എന്ന നിലയില്‍ വിഖ്യാതമാണ്‌.
എല്ലാ അവതാരങ്ങളും അവതാര ധര്‍മം നിര്‍വഹിച്ചതിന്‌ ശേഷം തിരോധാനം ചെയ്യുകയാണ്‌ പതിവ്‌. രാമായണത്തിലെ രാമന്‍ രാവണനിഗ്രഹശേഷം സരയൂ നദിയില്‍ തിരോധാനം ചെയ്യുകയാണ്‌.





കേവലം അതാര ലക്ഷ്യങ്ങളേ കുറിച്ചുള്ള വിവരണങ്ങളേക്കാള്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണതകള്‍ പരിശോധിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നിടത്താണ്‌ രാമായാണത്തിന്റെ പ്രസക്തി.
കമലാഹാസന്‍ ദശാവതാരം എന്ന സിനിമയൊരുക്കിയതിന്റെ അടിസ്ഥാനം പത്ത്‌ കാഴചപ്പാടുകളാണ്‌. അതിലെ പത്ത്‌ കഥാപാത്രങ്ങളും ഒരു അര്‍ത്തത്തിലല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ലോകത്തിന്‌ നന്മ ചെയ്യാന്‍ പിറന്നവരാണ്‌. ആ അര്‍ത്ഥത്തിലുള്ള കാഴ്‌ചപ്പാട്‌ വച്ച്‌ പുലര്‍ത്തുന്ന നിരവധി കലാസൃഷ്‌ടികള്‍ ലോകത്തുണ്ടായിട്ടുണ്ട്‌.


Saturday, July 31, 2010

ഹനുവില്‍ മുറിവേറ്റവന്‍

രാമായണത്തിലെ മനുഷ്യേതര കഥാപാത്രങ്ങളില്‍ ആസ്വാദകന്റെ ഇഷ്‌ടവും ആരാധനയും ഒരുപോലെ പിടിച്ചുപറ്റിയ ആളാണ്‌ ഹനുമാന്‍. ഭക്തനു ശക്തനും മാതൃകയായി വിളങ്ങുന്ന ഹനുമാന്‍ തരണം ചെയ്‌ത പ്രതിസന്ധികളും എതിര്‍പ്പുകളും ഏറെയാണ്‌.ലോകത്തിലെ ഏറ്റവും ശക്തിമാനാണെന്ന്‌ വാഴ്‌ത്തപ്പെട്ടവന്‍. ഹനുമാന്റെ പേരില്‍ രാമായണത്തില്‍ ഒരുകാണ്ഡം തന്നെയുണ്ട്‌, സുന്ദരകാണ്ഡം.

കരുത്തിന്റെയും വിനയത്തിന്റെയും അവതാരരൂപമായ ഹനുമാന്‌ രാമന്റെ ജീവിതത്തിലും വിജയത്തിലും നിര്‍ണായക സ്ഥാനമാണുള്ളത്‌. പലപ്പോഴും രാമലക്ഷ്‌മണന്‍മാരുടെ രക്ഷകനായി തന്നെ ഹനുമാന്‍ മാറുന്ന സംഭവങ്ങള്‍ രാമായണത്തിലുണ്ട്‌. ഹനുമാന്റെ ജീവിതം സംഭവബഹുലവും അല്‍ഭുതകരവുമാണ്‌.


ശിവന്‍, വായു, കേസരി, വാനരം എന്നിവരിലാണ്‌ വിവിധയിടങ്ങളില്‍ ഹനുമാന്റെ പിതൃത്വം ആരോപിക്കപ്പെട്ടിട്ടുള്ളത്‌. കേസരി പത്‌നിയായ അഞ്‌ജന എന്ന വാനരസ്‌ത്രീയാണ്‌ ഹനുമാനെ പ്രസവിച്ചത്‌. പൂര്‍വ്വജന്മത്തില്‍ ബൃഹസ്‌ദപതിയുടെ ദാസിയായ പുഞ്‌ജികല എന്നു പേരുള്ള അപ്‌സരസ്സായിരുന്നു, അഞ്‌ജന. ഒരിക്കല്‍ കാമവിവശയായി ബൃഹസ്‌പദിയെ പുണര്‍ന്ന പുഞ്‌ജികസ്ഥലയെ മുനി ശപിച്ചു കുരങ്ങാക്കി. ശിവാംശമുള്ള ഒരു പുത്രന്‌ ജന്മം നല്‍കുമ്പോള്‍ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. അങ്ങനെ അഞ്‌ജന പെണ്‍കുരങ്ങായി. കേസരി എന്ന വാനര രാജാവിന്റെ പത്‌നിയായി.


ശിവപാര്‍വ്വതിമാര്‍ ഒരിക്കല്‍ വനത്തില്‍ കുരങ്ങുകളുടെ രൂപത്തില്‍ ക്രീഡയിലേര്‍പ്പെടവേ ദേവിക്ക്‌ വാനരഗര്‍ഭമുണ്ടായി. അത്‌ ശിവനും പാര്‍വ്വതിക്കും കുഴപ്പമായി. ആ ഗര്‍ഭത്തെ ശിവന്‍ വായുഭഗവാന്‌ കൊടുത്തു. വായു അത്‌ അഞ്‌ജനയില്‍ നിക്ഷേപിച്ചു. അങ്ങനെയിരിക്കെ അഞ്‌ജന ഗര്‍ഭിണിയാണെന്നത്‌ വാനരലോകം അറിഞ്ഞു. അഞ്‌ജനയുടെ ഗര്‍ഭം വലിയ ചര്‍ച്ചയായി.


അതിശക്തനായ ഒരാള്‍ ജനിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വാനരരാജ്യത്ത്‌ പരന്നു. ശിവാംശമുള്ള പിറക്കാന്‍ പോകുന്നവന്‍ തനിക്ക്‌ പ്രശ്‌നമാകുമെന്ന്‌ കരുതിയ വാനരരാജാവ്‌ ബാലി പഞ്ചലോഹമുരുക്കി അഞ്‌ജനാ ഗര്‍ഭത്തിലൊഴിച്ചു. എന്നാല്‍ തടസ്സങ്ങളൊന്നുമില്ലാതെ അഞ്‌ജന ഹനുമാനെ പ്രസവിച്ചു. അഞ്‌ജനയ്‌ക്ക്‌ ശാപമോക്ഷവും ലഭിച്ചു. ജനിച്ചുവീണപ്പോള്‍ ബാലി ഉരുക്കിയൊഴിച്ച പഞ്ചലോഹം ഹനുമാന്റെ കണ്‌ഠത്തില്‍ ആഭരണമായുണ്ടായിരുന്നു. തുടര്‍ന്ന്‌ സൂര്യനില്‍ നിന്ന്‌ വേദശാസ്‌ത്രങ്ങള്‍ പഠിച്ചു.


ഗുരുദക്ഷിണയായി സൂര്യപുത്രനായ സുഗ്രീവനെ സഹായിക്കാമെന്ന്‌ വാദ്‌ഗാനം നല്‍കി. അങ്ങനെ സുഗ്രീവന്റെ മന്ത്രിയായി. ഹനുമാന്‌ ആ പേര്‌ വരാന്‍ കാരണമായ ഒരുകഥയുണ്ട്‌. ഒരിക്കല്‍ കുട്ടിയായിരിക്കുമ്പോള്‍ സൂര്യനെ കണ്ട്‌ പഴമാണെന്ന്‌ കരുതി പിടിക്കാന്‍ പോയി. അവിടെ ഐരാവതത്തെ കണ്ട്‌ അതിനെ ഭക്ഷിക്കാനടുത്തു. എന്നാല്‍ അത്‌ കണ്ട ഇന്ദ്രന്‍ വജ്രായുധം എടുത്തുപ്രയോഗിച്ചു. അങ്ങനെ വാനരന്റെ താടിക്ക്‌ മുറിവേറ്റു. ഹനുവില്‍(താടിയില്‍)മുറിവേറ്റതിനാല്‍ വാനരന്‍ ഹനുമാന്‍ എന്ന്‌ അറിയപ്പെട്ടു.


എന്നാല്‍ നിയോഗം അതൊന്നുമായിരുന്നില്ലല്ലോ. സീതയുടെ രക്ഷയായിരുന്നു. കാലങ്ങള്‍ക്ക്‌ ശേഷം രാമവിധേയനായി രാവണനോട്‌ ഏറ്റുമുട്ടാന്‍ എല്ലാസഹായവും രാമന്‌ നല്‍കി ലോകത്തിലെ എക്കാലത്തെയും ശക്തനും ഭക്തനും മാതൃകയായി ഹനുമാന്‍ വിളങ്ങി.

Friday, July 30, 2010

കുംഭകര്‍ണന്‍ ഉറക്കപ്രാന്തന്‍ ആയതെങ്ങനെ?

ഉറക്കത്തിന്റെ മൂര്‍ത്തഭാവമായി രാമായണം അവതരിപ്പിക്കുന്ന കഥാപാത്രമാണ്‌ കുംഭകര്‍ണന്‍.ആറുമാസം തുടര്‍ച്ചയായി ഉറങ്ങുകയും പിന്നീട്‌ അത്രയും കാലം ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന അല്‍ഭുത കഥാപാത്രം. കുംഭകര്‍ണന്റെ ജീവിതത്തെ കുറിച്ച്‌ രസകരമായ കഥയാണ്‌ രാമായണം പറയുന്നത്‌.


വൈകുണ്‌ഠത്തിലെ ദ്വാരപാലകന്മാരായിരുന്ന ജയനും വിജയനും പിന്നീട്‌ ഒരു ശാപം നിമിത്തം രാവണനും കുംഭകര്‍ണനുമായി ജനിക്കുകയായിരുന്നുവത്രെ. സനകാദികളായ മുനികള്‍ വൈകുണ്‌ഠത്തിലേക്ക്‌ വന്നപ്പോള്‍ ജയനും വിജയനും അദ്ദേഹത്തെ കടത്തിവിട്ടില്ല. ഉടനെ കോപിച്ച മുനിമാര്‍ അവരെ ശപിച്ചു.



ഇനിയുള്ള മൂന്ന്‌ ജന്മം അസുരന്മാരായി ജനിക്കും എന്ന്‌. അവര്‍ പിന്നീട്‌ യഥാക്രമം ഹിരണ്യ കശിപുവും ഹിരണ്യാക്ഷനുമായി ആദ്യജന്മത്തിലും രാവണനും കുംഭകര്‍ണനുമായി അടുത്തജന്മത്തിലും ശുശുപാലനും ദന്തവക്ത്രനുമായി മൂന്നാംജന്മത്തിലും പിറവിയെടുത്തു. മൂന്ന്‌ ജന്മത്തിലും മഹാവിഷ്‌ണുവിന്റെ വ്യത്യസ്‌ത അവതാരങ്ങള്‍ ഇവരെ വധിച്ചു. മൂന്ന്‌ ജന്മങ്ങള്‍ക്ക്‌ ശേഷം അവര്‍ക്ക്‌ മോക്ഷം കിട്ടിയെന്നാണ്‌ കഥ. രണ്ടാംജന്മത്തിലെ കുംഭകര്‍ണനാണ്‌ രാമായണത്തില്‍ വരുന്നത്‌. ഉണര്‍ന്നിരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തിമാനായ അസുരനാണ്‌ കുംഭകര്‍ണന്‍. അതിന്‌ പിന്നിലും ഒരു കഥയുണ്ട്‌. ഇന്ദ്രപദത്തിന്‌ വേണ്ടി കൊടുംതപസ്സിരുന്നകാലം.



അസുരന്മാരുടെ ഇത്തരം മോഹങ്ങളെല്ലാം അത്യാഗ്രഹമായാണ്‌ ദേവന്മാര്‍ കരുതിയിരുന്നത്‌. അസുരന്മാരുടെ പുരോഗതി ദേവന്മാരെ എന്നും ഭയപ്പെടുത്തിയിരുന്നല്ലോ. കുംഭകര്‍ണന്റെ തപസ്സിന്‌ ഫലമുണ്ടായി. ഒടുവില്‍ മഹാവിഷ്‌ണു പ്രത്യക്ഷപ്പെട്ടു. വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. കുംഭകര്‍ണന്‍ വരം ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം സരസ്വതി കുംഭകര്‍ണന്റെ നാവില്‍ കയറിയിരുന്ന്‌ ഇന്ദ്രപദം എന്ന്‌ പറയേണ്ടിടത്ത്‌ നിദ്രാപദം എന്ന്‌ തെറ്റായി ഉച്ചരിപ്പിച്ചത്രെ. ആവശ്യം തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ മഹാവിഷ്‌ണു കുംഭകര്‍ണന്‌ വരം കൊടുത്തു, അത്‌ നിദ്രാപദമായിരുന്നു. അല്ലെങ്കില്‍ കുംഭകര്‍ണന്‌ ഇന്ദ്രപദം കിട്ടുമായിരുന്നു. അങ്ങനെയാണ്‌ ജീവിതത്തിന്റെ പകുതി കാലം നിദ്രയും പകുതി ഉണര്‍വ്വും എന്ന ശീലം കുംഭകര്‍ണന്‌ ഉണ്ടാകുന്നത്‌.



എപ്പോഴും ആത്മാര്‍ത്ഥതയും നന്മയുമാണ്‌ കുംഭകര്‍ണന്റെ പ്രത്യേകത.രാവണന്‍ സീതയെ തട്ടിക്കൊണ്ട്‌പോയപ്പോള്‍ അതിനോട്‌ വിയോജിച്ച കഥാപാത്രമാണ്‌ കുംഭകര്‍ണന്‍. പിന്നീട്‌ രാവണന്‍ പിന്മാറാന്‍ തയാറാവാതിരുന്നപ്പോള്‍ സംഘബോധത്തിന്റെ പേരില്‍ രാവണന്റെ കൂടെ നിന്നു. മരണാനന്തരം വിജയനായി വൈകുണ്‌ഠത്തില്‍ തിരിച്ചെത്തി.

Thursday, July 29, 2010

രാമായണത്തിലെ കാലനും സത്യന്‍ അന്തിക്കാടും

മരണം മനുഷ്യന്‌ എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു. ആദികാലത്ത്‌ മരണം സംഭവിക്കുന്നതിനെ കുറിച്ച്‌ ആശങ്ക പെട്ട മനുഷ്യന്‍ നിരവധി കഥകള്‍ മെനഞ്ഞിരുന്നു. മരണത്തെ കുറിച്ച്‌ ഏറ്റവും ഗഹനമായി ചിന്തിച്ചിട്ടുള്ളത്‌ പൗരസ്‌ത്യ തത്വചിന്തകരാണ്‌. രാമായണത്തിലും മരണം ഒരു പ്രധാനവിഷയമായി വരുന്നുണ്ട്‌.

പ്രധാനകഥാപാത്രമായ രാമന്റെ മരണം തന്നെ ഉത്തരം കിട്ടാത്ത പദപ്രശ്‌നം പോലെ വായനക്കാരുടെ മനസ്സില്‍ നില്‍ക്കുന്നു. സരയൂ നദിക്ക്‌ ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞേക്കും രാമന്റെ തിരോധാനത്തിന്റെ നിഗൂഢതകള്‍.പറഞ്ഞുവരുന്നത്‌ ഭാരതീയരുടെ മരണദേവനായ കാലനെ കുറിച്ചാണ്‌. രമായണത്തില്‍ കാലന്‍ ഒരു കഥാപാത്രമായി തന്നെ നിരവധി തവണ വരുന്നുണ്ട്‌. ഔന്നത്യം പുലര്‍ത്തുന്ന ഒരു പ്രതിഭയുടെ കരുത്താണ്‌ രാമായണത്തിലെ കാലന്റെ കഥാപാത്രനിര്‍മാണത്തില്‍ പ്രകടമാകുന്നത്‌. ആകാംക്ഷയുണര്‍ത്തുന്ന ചില അവിചാരിത നിമിഷങ്ങളിലാണ്‌ കാലന്‍ വരുന്നത്‌.



സൂര്യപുത്രനാണ്‌ കാലന്‍. കാലാവധി തികയുമ്പോള്‍ ഭൂമിയില്‍ നിന്ന്‌ ജീവികളെ കാലപുരിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ കാലന്‍ വരുന്നു. ഭൂമിയിലെ സുകൃത ദുഷ്‌കൃത്യങ്ങള്‍ പരിശോധിച്ച്‌ കാലപുരിയിലെ 28 നരകങ്ങളില്‍ ഏതിലേക്ക്‌ ഒരാളെ പറഞ്ഞയക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ കാലനാണ്‌. രാമായണത്തില്‍ ശ്രീരാമനെ വൈകുണ്‌ഠത്തിലേക്ക്‌ തിരിച്ചുവിളിക്കാന്‍ സമയമായപ്പോള്‍ കാലന്‍ ഒരു മഹര്‍ഷികുമാരന്റെ വേഷമെടുത്ത്‌ അയോധ്യയിലെത്തി.



ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും താന്‍ രാമനോട്‌ സംസാരിക്കുമ്പോള്‍ കൊട്ടാരത്തില്‍ ആരും ഉണ്ടാകരുതെന്നും അദ്ദേഹം നിബന്ധന വച്ചു. അതംഗീകരിച്ച രാമന്‍ ലക്ഷ്‌മണനെ കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ കാവലിന്‌ നിര്‍ത്തി. സംസാരത്തിനിടയില്‍ 1,000 വര്‍ഷത്തെ തപസിന്‌ ശേഷം വിശന്ന്‌ വലഞ്ഞ്‌ ദുര്‍വ്വാസാവ്‌ അവിടെയെത്തി. പടിവാതില്‍ക്കല്‍ രാമനെ കാണമെന്ന്‌ വാശിപിടിച്ച ദുര്‍വാസാവിനോട്‌ ലക്ഷ്‌മണന്‍ എതിര്‍പ്പുന്നയിച്ചു. എന്നാല്‍ തന്റെ ഉദ്ദേശ്യത്തിന്‌ വിഘ്‌നം ഉണ്ടാക്കുകയാണെന്ന്‌ പറഞ്ഞ്‌ ദുര്‍വ്വാസാവ്‌ ലക്ഷ്‌മണനെ ശപിക്കാനാഞ്ഞു. എന്നാല്‍ ലക്ഷ്‌മണന്‍ രാമനോട്‌ ചോദിക്കാമെന്ന്‌ വാക്ക്‌ നല്‍കി ദുര്‍വ്വാസാവിനെ അവിടെ നിര്‍ത്തി. കൊട്ടാരത്തില്‍ രാമനോട്‌ കാര്യം പറയാന്‍ ചെന്ന ലക്ഷ്‌മണന്‍ മറ്റൊരുദുരന്തത്തിലേക്കാണ്‌ കടന്നുചെന്നത്‌. കാലന്റെ കരാര്‍ തെറ്റിച്ച ലക്ഷ്‌മണന്‌ കാലന്‍ മരണശിക്ഷ വിധിച്ചു.



ലക്ഷ്‌മണന്‍ സരയുനദിയില്‍ ചാടി മരിച്ചു. തുടര്‍ന്ന്‌ രാമനും അതേ കയത്തില്‍ ചാടിയാണ്‌ മരിച്ചതെന്നത്‌ യാദൃച്ഛികം. പിന്നീട്‌ കാലന്‍ രണ്ടുപേരെയും വൈകുണ്‌ഠത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. കാലനും രാവണനും ഏറ്റുമുട്ടിയ ഒരുശ്രദ്ധേയ സന്ദര്‍ഭവും രാമായണത്തിലുണ്ട്‌. തുല്യശക്തികളുടെ പോരാട്ടം. മൂവുലകവും ഞെട്ടിവിറച്ചു. കാലന്‍ ബ്രഹ്മദണ്ഡും രാവണന്‍ ബ്രഹ്മാസ്‌ത്രവുമായി ഏറ്റുമുട്ടാനൊരുങ്ങി. രാവണന്‌ ബ്രഹ്മാവിന്റ അനുഗ്രഹമുള്ളതുകൊണ്ട്‌ മൂവലകവും പ്രതിസന്ധിയിലായി.


ഒടുവില്‍ ബ്രഹ്മാവിന്റെ അഭ്യര്‍ത്ഥന പ്രകാരം കാലന്‍ പിന്തിരിയുകയായിരുന്നു. കാലനില്ലാത്ത കാലമെന്ന കാവ്യഭാഗം മാത്രമല്ല വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സത്യന്‍ അന്തിക്കാട്‌ ഒരുക്കിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയില്‍ കാലനായിരുന്നല്ലോ മുഖ്യകഥാപാത്രം. കാലന്‍ എന്ന സങ്കല്‍പം എത്രോയ നല്ല ഭാവനകള്‍ക്ക്‌ വിത്ത്‌ പാകിയിട്ടുണ്ടെന്നാലോചിക്കുമ്പോഴാണ്‌ ആ സങ്കല്‍പത്തിന്റെ സൗന്ദര്യം മനസ്സിലാകുക.

Wednesday, July 28, 2010

രാവണനെ മോഹിപ്പിച്ച ലങ്കാനഗരി

ലങ്ക വെറുമൊരു രാജ്യമല്ല. ലോകത്തിലെ അതികായരായ രാജാക്കന്മാരെയെല്ലാം മോഹിപ്പിച്ച അഭൗമ വിശേഷങ്ങളുള്ള നഗരിയാണ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഏറെ രാജാക്കന്മാര്‍ മോഹിക്കുകയും ചെയ്‌തുവെന്ന്‌ പറയുമ്പോള്‍ തന്നെ ലങ്കയുടെ വിശേഷം മികവുറ്റതാകുമെന്നുറപ്പാണല്ലോ.


രാവണന്റെ രാജധാനിയായ ലങ്കയ്‌ക്ക്‌ നിരവധി കഥകള്‍ പറയാനുണ്ട്‌. മോഹിപ്പിക്കുന്ന കാഴ്‌ചകളും അലൗകിക സൗന്ദര്യമുള്ള മഹിളാമണികളുടെ കേന്ദ്രവും ലോകത്തെങ്ങും കാണാനില്ലാത്ത നഗരസൗന്ദര്യവുമൊക്കെയാണ്‌ ലങ്കലയിലുള്ളത്‌. സിലോണ്‍ ദ്വീപാണ്‌ രാമായണത്തിലെ ലങ്കാ നഗരിയായി വിവക്ഷിക്കപ്പെട്ടതെന്ന്‌ ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. രാമായണത്തിലെ ലങ്കാനഗരി ത്രികൂട പര്‍വ്വതത്തിന്റെ ഉപരിതലത്തിലാണ്‌ സ്ഥിതി ചെയ്‌തിരുന്നത്‌. ലങ്കാധിപനായിരുന്ന കുബേരന്‍ ത്രികൂടാചലത്തിന്‌ മുകള്‍പ്പരപ്പില്‍ മനോഹരമായ ഒരു നഗരം നിര്‍മിക്കണമെന്ന്‌ ആഗ്രഹിക്കുകയും ഈ ആവശ്യവമായി വിശ്വകര്‍മാവിനെ സമീപിക്കുകയും ചെയ്‌തു.



കുബേരന്റെ ആഗ്രഹം അംഗീകരിച്ച വിശ്വകര്‍മാവ്‌ ആഗ്രഹം സാധിച്ചുകൊടുത്തു. അങ്ങനെ ലങ്കയുണ്ടായി. എന്നാല്‍ ലങ്കയുടെ കേളി ലോകമെങ്ങുമെത്തി. ലങ്കയുടെ സൗന്ദര്യം കണ്ട്‌ മോഹിച്ച രാവണന്‍ ലങ്ക കീഴടക്കി സ്വന്തമാക്കി. ലങ്കാപുരിയുടെ നടുവില്‍ നവരത്‌നങ്ങള്‍ കൊണ്ട്‌ നിര്‍മിച്ച പത്തു നിലമാളികയിലാണ്‌ രാവണന്‍ കഴിഞ്ഞിരുന്നതെന്ന്‌ രാമായണം പറയുന്നു.

ലങ്കയെ കുറിച്ചുള്ള ചര്‍ച്ചയില്‍ കടന്നുവരുന്ന മറ്റൊരു പേരാണ്‌ ലങ്കാലക്ഷ്‌മിയുടേത്‌. രാവണന്റെ ദ്വാരക പാലികയായ ലങ്കാലക്ഷ്‌മി വിജയ ലക്ഷ്‌മിയുടെ ശപിക്കപ്പെട്ട അവതാരമാണ്‌. ബ്രഹ്മാവിന്റെ ഭണ്ഡാരം കാക്കുന്ന ജോലിയായിരുന്നു വിജയലക്ഷ്‌മിക്ക്‌. ഒരിക്കല്‍ വിജയലക്ഷ്‌മി ജോലിയില്‍ അശ്രദ്ധ കാട്ടിയതിന്‌ ബ്രഹ്മാവ്‌ ശപിച്ച്‌ രാക്ഷസിയാക്കി. ശാപം ഏറ്റുവങ്ങിയ വിജയലക്ഷ്‌മി അങ്ങനെയാണ്‌ ലങ്കയിലെത്തിയത്‌.



പിന്നീട്‌ സീതാന്വേഷണാര്‍ത്ഥം ലങ്കലയിലെത്തിയ ഹനുമാന്റെ അടിയേറ്റ്‌ വിജയലക്ഷ്‌മി രാമസന്നിധിയിലെത്തി അനുഗ്രഹം വാങ്ങി. ശാപമോക്ഷം വാങ്ങിയ ലങ്കാലക്ഷ്‌മി സത്യലോകത്തിലേക്ക്‌ മടങ്ങി. അങ്ങനെ രാവണനോടെ തന്നെ ലങ്കയുടെ ലക്ഷ്‌മിയും നഷ്‌ടപ്പെട്ടു. എന്ന്‌ രാമായണം. പിന്നീട്‌ രാവണന്റെ സഹോദരന്‍ വിഭീഷന്‍ രാജാവായി ലങ്കഭരിച്ചു എന്ന്‌ ഉത്തര രാമായമണം.

Tuesday, July 27, 2010

ഒരു രാമായണം, ഏഴ്‌ കാണ്ഡങ്ങള്‍, സംഭവ ബഹുലം

വാല്‍മീകി രാമായണത്തിന്റെ രൂപഭദ്രതയും കഥാഗതിയും ഏതൊരു ആധുനിക ഘടനാവാദിയെയും അതിശയിപ്പിക്കുന്ന വിധത്തിലാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. വ്യത്യസ്‌തമായ സംസ്‌കാരങ്ങളും കഥാപാത്രങ്ങളുടെ രൂപഭാവവും ചിത്രീകരിക്കാന്‍ ആദികവിക്ക്‌ അതിശയിപ്പിക്കുന്ന രൂപഭാവഘടന അനിവാര്യമായിരുന്നു.


ബൃഹത്തായ ഒരു കഥ പറയുന്നതിന്‌ അനുസൃതമായ കാവ്യരൂപം തെരഞ്ഞെടുക്കുന്നിടത്താണ്‌ വാല്‍മീകി ഏറ്റവും വലിയ വെല്ലുവിളി നേരിട്ടിട്ടുണ്ടാകുക. വിവിധ ഭാഷകളില്‍ വിവിധ കവികള്‍ പുന:രാക്യാനവും വ്യാഖ്യാനവും നടത്തിയപ്പോഴും ആദികവിയുടെ രൂപഭദ്രയെ ബഹുമാനിച്ചു എന്നത്‌ വാല്‍മീകിയുടെ ഔചിത്യത്തിന്റെ ഔന്നത്യമാണ്‌ വ്യക്തമാക്കുന്നത്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അവ്യക്തമായ ആദ്യകാല ചരിത്രരൂപീകരണത്തിന്‌ ഉതകുന്ന ഉപകരണമായി ചരിത്രകാരന്മാരും രാമായണത്തെ തെരഞ്ഞെടുത്തിട്ടുണ്ട്‌.

ഏഴ്‌ ഭാഗങ്ങളായാണ്‌ രാമായണം വിഭജിച്ചിട്ടുള്ളത്‌. ഒരോ ഭാഗത്തിനും കാണ്ഡം എന്നാണ്‌ വിളിക്കുന്നത്‌. ഓരോ കാണ്ഡവും കഥയുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതോടൊപ്പം വ്യക്തമായ സ്വതന്ത്രരൂപത്തോടെയാണ്‌ വികസിക്കുന്നത്‌. ഏഴ്‌ കാണ്ഡങ്ങളിലൂടെ രാമന്റെ ജനനവും ജീവിതഗതിയും മരണവും ചിത്രീകരിക്കുമ്പോള്‍ തന്നെ ജീവിത വൈവിധ്യവും സ്ഥലചരിതവും ഇഴചേര്‍ത്തിരിക്കുന്നു. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണ്‌ കാണ്ഡങ്ങള്‍ തരം തിരിച്ചിട്ടുള്ളത്‌.ബാലകാണ്ഡത്തില്‍ രാമന്റെ ജന്മത്തെ കുറിച്ചും ബാല്യത്തിലെ അല്‍ഭുതകരമായ ജീവിതാനുഭവങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

അയോധ്യാകാണ്ഡത്തില്‍ ദശരഥന്റെ ശപഥത്തെ കുറിച്ചും കൈകേയിയുടെ ക്രൂരതയെ കുറിച്ചും വിശദമാക്കുന്നു. രാമന്റെയും ലക്ഷ്‌മണന്റെയും സീതയുടെയും വനവാസകാലത്ത ദുരിതങ്ങളാണ്‌ ആരണ്യകാണ്ഡത്തിലുള്ളത്‌. തുടര്‍ന്ന്‌ കാട്ടില്‍ വച്ച്‌ സീതിയെ രാവണന്‍ തട്ടിക്കൊണ്ടുപോകുന്നു. ഈ കഥയാണ്‌ കിഷ്‌കിന്ധാകാണ്ഡത്തില്‍ പറയുന്നത്‌. കിഷ്‌കിന്ധാകാണ്ഡത്തിലാണ്‌ വാരനനരാജ്യത്തെ കുറിച്ച്‌ പറയുന്നത്‌. പിന്നീട്‌ വാനരന്മാര്‍(ഹനുമാനും സുഗ്രീവനും അടക്കമുള്ള സംഘം) സീതാന്വേഷണത്തിനിറങ്ങുന്നു. സുന്ദരകാണ്ഡത്തിലാണിത്‌. സുന്ദരകാണ്ഡം രാമായണത്തിലെ ഏറ്റവും ആവേശകരമായി തിളങ്ങി നില്‍ക്കുന്ന ഹനുമാന്റെ ഹീറോയിസം സുന്ദരകാണ്ഡത്തിലാണ്‌.

രാമായണത്തില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ പേരിലുള്ള ഏക കാണ്ഡവും ഇത്‌ തന്നെ. സുന്ദരന്‍ എന്നാല്‍ കുരങ്ങന്‍ എന്നാണ്‌ മൂലാര്‍ത്ഥം. ഹനുമാന്‍ വാനരവംശത്തില്‍ പിറന്നവന്‍ ആണല്ലോ. അതുകൊണ്ടാണ്‌ വാനരന്റെ (ഹനുമാന്റെ) അധ്യായം എന്ന അര്‍ത്ഥത്തില്‍ സുന്ദരകാണ്ഡം എന്ന്‌ ഈ ഭാഗത്തിന്‌ പേര്‌ നല്‍കിയത്‌. രാമന്റെ ദൂതനായി ഹനുമാന്‍ ലങ്കയിലെത്തുന്നു. സീതയെ കാണുന്നു സന്ദേശം കൈമാറുന്നു.

അശോകവനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സീതിയെ മോചിപ്പിക്കാന്‍ രാമന്റെ നേതൃത്വത്തില്‍ വാരനസൈന്യം രാവണനോട്‌ ഏറ്റുമുട്ടുന്ന ഭാഗമാണ്‌ യുദ്ധകാണ്ഡം. സീതയെ മോചിപ്പിച്ചതിനു ശേഷമുള്ള സംഭവബഹുലമായ വഴിത്തിരിവുകളും കഥാന്ത്യവുമാണ്‌ ഉത്തരകാണ്ഡത്തിലുള്ളത്‌. സീതയുടെ തിരോധാനവും രാമന്റെ അന്ത്യയാത്രയും മറ്റും മറ്റും....

Monday, July 26, 2010

രാമായണം കമ്പര്‍ മുതല്‍ മണിരത്‌നം വരെ

രാമകഥയുടെ പുനരാഖ്യാനങ്ങളെ കുറിച്ച്‌ കുറച്ചധികം പറഞ്ഞു. എന്നാല്‍ രാമായണം എന്ന ആദി കാവ്യത്തിന്റെ വ്യാപ്‌തി പോലെ തന്നെയാണ്‌ അതിന്റെ അനുബന്ധ വിശദാംശങ്ങള്‍ക്കും ഉള്ളത്‌. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒന്നാണത്‌.

കാവ്യത്തെക്കാള്‍ വളര്‍ന്ന കാവ്യവ്യാഖ്യാനങ്ങള്‍... ഭാഷ വളര്‍ന്ന്‌ തുടങ്ങിയ കാലത്ത്‌ കേരളം എന്ന ചെറിയ ദേശത്തുണ്ടായ അനുബന്ധ രാമായണങ്ങള്‍ എത്രയാണെന്ന്‌ കണ്ടില്ലേ. എന്നാല്‍ കേരളത്തിന്‌ പുറത്തുണ്ടായ രാമായണങ്ങളുടെ കണക്ക്‌ നമ്മെ അല്‍ഭുതപ്പെടുത്തും.

കാമില്‍ ബുല്‍ക്കെ കണ്ടെത്തിയ 64 രാമായണ വ്യാഖ്യാനങ്ങള്‍ കൂടാതെ പിന്നെയും നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടത്രെ, രാമായണത്തിന്‌. കാമില്‍ ബുല്‍ക്കെ വൈവിധ്യമുള്ള പ്രാദേശിസ വ്യാഖ്യാനങ്ങളായ കൃതികളെയാണ്‌ പ്രധാനമായും കണക്കിലെടുത്തത്‌. ആ അറുപത്തി നാല്‌ കൂടാതെ നൂറോളം വ്യാഖ്യാനങ്ങള്‍ വേറെയുമുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ കണ്ടെത്തിയത്‌. അവയില്‍ മലയാള ഭാഷയിലെ ചില കൃതികളാണ്‌ കഴിഞ്ഞ ദിവസം പരിശോധിച്ചത്‌.





ഇന്ത്യയിലെ മറ്റ്‌ നിരവധി ഭാഷകളിലും രാമായണത്തിന്‌ പുനരാഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്‌. സാഹിത്യ സമ്പന്നമായ പ്രധാന ഇന്ത്യന്‍ പ്രാദേശിക ഭാഷകളായ ഹിന്ദി, തമിഴ്‌, കന്നഡ തുടങ്ങിയ ഭാഷകളിലും ദേവഭാഷയായി അറിയപ്പെടുന്ന സംസ്‌കൃതത്തിലുമാണ്‌ പ്രധാനമായവ രൂപപ്പെട്ടത്‌. ചിലവ എഴുത്തുകാരന്റെ പേരിലും മറ്റ്‌ ചിലവ സ്വതന്ത്രമായും അറിയപ്പെടുന്ന രാമായണങ്ങളാണ്‌.



അനന്തരാമായണം, ആധ്യാത്മരാമായണം, കമ്പരാമായണം തുടങ്ങിയവയാണ്‌ സ്വതന്ത്രമായി എഴുത്തുകാരനെ അപ്രസക്തമാക്കി നിലകൊള്ളുന്നവ. അതില്‍ കമ്പരാമായണം കമ്പരാണെഴുതിയതെന്നും ആധ്യാത്മരാമായണം ഒരു ബ്രാഹ്മണനാണെഴുതിയതെന്നും ഉള്ള ചില നിഗമനങ്ങളില്‍ ഭാഷാ ശാസ്‌ത്രജ്ഞന്മാര്‍ എത്തുന്നുണ്ട്‌. തമിഴ്‌ജനതയുടെ ദ്രാവിഡസംസ്‌കാരത്തിന്റെ തെളിവെന്നോണം രാവണനാണ്‌ കമ്പരുടെ നായകനായി എത്തുന്നത്‌. വനവാസത്തിനിടെ വേദവതിയെന്ന യുവതിയെ ബലാല്‍ക്കാരത്തിന്‌ വിധേയയാക്കി വര്‍ഷങ്ങള്‍ക്ക്‌ ശേഷം വേദവതിയിലുണ്ടായ സീതയെന്ന തന്റെ പുത്രിയെ കുറിച്ചറിയുകയും ആ മകളെ കാണാന്‍ അവളെ തട്ടിക്കൊണ്ട്‌ വന്ന്‌ അശോകവനിയില്‍ പാര്‍പ്പിക്കുകയും ചെയ്‌ത വീരനാണ്‌ രാവണന്‍.





രാവണന്‍ സീതയെ പരിശുദ്ധയായി കാണുന്ന അസുരനായകനാണ്‌ കമ്പരുടെത്‌. ഇപ്പോഴും രാവണനെ നായകനാക്കി നിരവധി കൃതികള്‍ തമിഴിലുണ്ടാകുന്നുണ്ട്‌. വയലാറിന്റെ രാവണപുത്രിയും ഏറ്റവും ഒടുവില്‍ ഇറങ്ങിയ മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചലചിത്രവും അത്തമൊരു കഥാബീജമാണ്‌ വ്യഖ്യാനിക്കുന്നത്‌. അരുണാചലകവിയുടെ രാമനാടകം, ഭവഭൂതിയുടെ മഹാവീര ചരിതം, സ്വാമിദേശികന്റെ രഘുവീര ചരിതം, തുളസീദാസിന്റെ രാമചരിതമാനസം എന്നിവയും പരിഗണനാര്‍ഹമായി നില്‍ക്കുന്ന കൃതികളാണ്‌.





ഓരോ പ്രദേശത്തിന്റെയും ഭാഷയുടെയും സാസ്‌കാരിക വൈവിധ്യങ്ങളുടെയും കാഴ്‌ചപ്പാടിന്റെ ആകെ തന്നെയും പ്രത്യേകതകള്‍ ഈ കൃതികള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്‌. ആത്മനിഷ്‌ഠമായും സാമൂഹികമായും ഉള്ള എഴുത്തുകാരന്റെ വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങള്‍ ഏറിയും കുറഞ്ഞും അവിടവിടെ കാണാം. ഈ കൃതികളിലെല്ലാം ഭക്തിയും (ആധ്യാത്മരാമായണം...) പ്രണയവും (രാമചരിതമാനസം...) ആവശ്യത്തിന്‌ അനുയോജ്യമായ രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്‌ എന്ന്‌ കാണുമ്പോള്‍ അക്കാര്യം വ്യക്തമാകും. യുദ്ധത്തിന്റെ സാഹിത്യസാധ്യതകളെയും പലപ്പോഴും എഴുത്തുകാരന്‍ മനോഹരമായി ഉപയോഗിക്കുന്നുണ്ട്‌.





സ്വാമി ദേശികന്റെ ഹംസ സന്ദേശം ശ്രദ്ധേയമായ അവതരണ രീതിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കാളിദാസന്റെ മേഘസന്ദേശത്തെ അനുകരിച്ചെഴുതിയ കൃതിയില്‍ മേഘത്തിന്റെ സ്ഥാനത്ത്‌ ഹംസമാണ്‌ എന്ന്‌ മാത്രം. ലങ്കയില്‍ നിന്ന്‌ സീത രാമന്‌ ഹംസം വഴി സന്ദേശമയക്കുന്നതാണ്‌ ഹംസ സന്ദേശത്തിന്റെ കഥാബീജം. രാമകഥ രാജ്യത്തിനകത്തും പുറത്തും പല രീതിയില്‍ പ്രചാരത്തിലുണ്ട്‌. ബര്‍മ, ചൈന, ഇന്തോനേഷ്യ, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളിലെ സമൂഹങ്ങള്‍ ഇന്ത്യയിലേതുപോലെ തന്നെ പ്രാധാന്യം നല്‍കി ആധ്യാത്മികമായ തലം തിരിച്ചറിഞ്ഞ്‌ തന്നെയാണ്‌ രാമായണത്തെ സ്വീകരിച്ചിരിക്കുന്നത്‌.

Sunday, July 25, 2010

രാമായണം എഴുത്തച്ഛന്‌ മുമ്പ്‌


എഴുത്തച്ഛന്റെ ആധ്യാത്മ രാമായണത്തിന്‌ മുമ്പ്‌ തന്നെ വാല്‍മീകി രാമായണത്തിന്‌ കേരളത്തില്‍ നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മലയാള ഭാഷ ഒരു സ്വതന്ത്രരൂപം കൈവരിക്കുന്ന കാലഘട്ടത്തിലാണ്‌ ഈ കൃതികളെല്ലാം പിറക്കുന്നത്‌ എന്നതുകൊണ്ട്‌ അതിന്‌ ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്‌. പതിനഞ്ചാംശതകത്തിന്‌ അടുത്ത്‌ (മുമ്പും പിന്നിലുമായി) നിരവധി പൗരാണിക കൃതികള്‍ക്ക്‌ പ്രാദേശിക-ദേശ്യഭാഷ്യങ്ങള്‍ ചമയ്‌ക്കുന്നതില്‍ കവികള്‍ വ്യാപൃതരായി.


സജീവമായി സമൂഹത്തില്‍ നടന്നിരുന്ന ഈ കാവ്യമുന്നേറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായ കൃതി രാമായണമാണ്‌. കേരളത്തിലും അതുതന്നെയായിരുന്നു സ്ഥിതി. ഇവിടെയും രാമായണഭാഷ്യങ്ങള്‍ നിരവധി വന്നു. കഥയുടെ പ്രത്യേകത കൊണ്ടും ആധ്യാത്മികമായ തലം പ്രദാനം ചെയ്യാനുള്ള എല്ലാസാധ്യതകളും ഉള്ളതുകൊണ്ടും നന്മ ആത്യന്തികമായി പ്രഘോഷണം ചെയ്യുന്ന കൃതി എന്ന നിലയ്‌ക്ക്‌ രാമായണത്തിന്‌ പ്രാദേശിക വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നവര്‍ക്ക്‌ നിരവധി ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഒമ്പതാം ശതകത്തില്‍ തന്നെ കേരളീയനായ കുലശേഖര ആള്‍വാര്‍ 33 പാട്ടുകളില്‍ രാമായണം ചുരുക്കി അവതരിപ്പിച്ചിരുന്നു.


പിന്നീട്‌ രണ്ടുമൂന്ന്‌ ശതകങ്ങള്‍ക്ക്‌ ശേഷമാണ്‌ രാമായണ ഭാഷ്യങ്ങള്‍ കൂടുതല്‍ വരുന്നത്‌. രാമായണം ചമ്പു, രാമകഥപ്പാട്ട്‌, രാമചരിതം, കണ്ണശരാമായണം തുടങ്ങിയവയാണ്‌ അതില്‍ പ്രധാനം.വാല്‍മീകി രാമായണത്തെ അതുപോലെ അനുവര്‍ത്തിക്കുകയാണ്‌ രാമായണം ചമ്പുവില്‍ ചെയ്യുന്നത്‌. 1500നും 1550നും ഇടയില്‍ എഴുതപ്പെട്ടതായി കണക്കാക്കുന്ന രാമായണം ചമ്പുവിന്റെ കര്‍ത്താവ്‌ പുനം നമ്പൂതിരിയാണെന്ന്‌ കരുതുന്നു. 1400നു ശേഷം രചിച്ച രാമകഥപ്പാട്ടിന്റെ കര്‍ത്താവ്‌ അയ്യിപ്പിള്ളി ആശാനാണ്‌.


പിന്നീട്‌ മലയാളത്തില്‍ രൂപം കൊണ്ട ലക്ഷണമൊത്ത ആദ്യ കാവ്യമായി കരുതുന്ന രാമചരിതം 1200നും 1500നും ഇടയില്‍ എഴുതപ്പെട്ടതാണെന്ന്‌ കരുതപ്പെടുന്നു. ഒരു ചീരാമനാണ്‌ രാമചരിതത്തിന്റെ കര്‍ത്താവ്‌. ഇതുവരെ വാല്‍മീകി രാമായണത്തില്‍ നിന്ന്‌ ഏതെങ്കിലും ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയെടുത്ത്‌ വികസിപ്പിച്ച കാവ്യങ്ങളെക്കുറിച്ചാണ്‌ പറഞ്ഞത്‌.എന്നാല്‍ മലയാളത്തിലെ ആദ്യസമ്പൂര്‍ണരാമായണം കണ്ണശപ്പണിക്കരുടെ കണ്ണശരാമായണമാണ്‌.


ആധ്യാത്മരാമായണം എഴുതാന്‍ എഴുത്തച്ഛനെ ഏറെ സ്വാധീനിച്ചതും കണ്ണശന്റെ രാമായണമാണ്‌. 1500നോടടുത്ത്‌ എഴുതപ്പെട്ട ആ കൃതി ഇന്നും അദ്വിതീയമായി നില്‍ക്കുന്ന രാമായണ കാവ്യമാണ്‌.

രാവണന്‍- സീതയെ മോഹിക്കുന്ന നായകനും വില്ലനും


അതിശയിപ്പിക്കുന്ന കല്‍പനാ വൈവിധ്യമാണ്‌ രാമായണത്തില്‍ കാണുന്നത്‌. കഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സൃഷ്‌ടിയില്‍ അനുപമമായ പ്രതിഭയാണ്‌ വിളങ്ങിനില്‍ക്കുന്നത്‌. അവതാരങ്ങളിലൊന്നായ രാമന്‍, ദശമുഖനായ രാവണന്‍, ഉറക്കത്തിന്റെ മൂര്‍ത്തരൂപമായി കുംഭകര്‍ണന്‍, ഹനുമാന്‍, ജടായു സുഗ്രീവന്‍, മായാവി... അങ്ങനെ നാം ഭ്രമാത്മകമായ ഒരു ആധ്യാത്മിക ലോകത്തെത്തിപ്പെട്ടതായി രാമായണം ബോധ്യപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായി തീര്‍ന്ന പുരാണ കഥാപാത്രങ്ങളിലൊന്നാണ്‌ രാമായണത്തിലെ രാവണന്‍. വിസ്‌മയിപ്പിക്കുന്ന പാത്രസൃഷ്‌ടീ വൈഭവമാണ്‌ ഇവിടെ പ്രകടിപ്പിച്ചിട്ടുള്ളത്‌.


ദശമുഖന്‍ എന്നത്‌ കേവലമൊരു രൂപകല്‍പനയല്ലെന്നും വ്യാപകമായ അര്‍ത്ഥതലങ്ങളുണ്ടെന്നും മനസ്സിലാക്കുമ്പോഴാണ്‌ ആദിവകവിയുടെ മഹത്വം ബോധ്യപ്പെടുക. വിശ്രവസ്സിന്‌ കൈകസിയില്‍ പിറന്ന പുത്രനാണ്‌ രാവണന്‍. ഇതേ ബന്ധത്തില്‍ വിശ്രവസ്സിന്‌ കുബേരന്‍ എന്ന പുത്രനും പിറന്നിട്ടുണ്ട്‌. വിഭീഷണന്‍, കുംഭകര്‍ണന്‍ എന്നിവര്‍ വിശ്രവസ്സിന്‌ മറ്റ്‌ ഭാര്യമാരില്‍ പിറന്ന മക്കളാണ്‌. രാവണന്റെ ജനനം തന്നെ അല്‍ഭുതമായിരുന്നു. ജനിച്ചുവീണപ്പോള്‍ തന്നെ രാവണന്‍ അല്‍ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പ്രവചനങ്ങളുണ്ടായിരുന്നുവത്രെ.


ലങ്കാധിപനായ കുബേരനില്‍ നിന്ന്‌ രാജ്യം പിടിച്ചെടുത്തപ്പോള്‍ രാവണന്റെ വളര്‍ച്ച അജയ്യനായ പോരാളിയുടെ മാര്‍ഗത്തിലൂടെയായിരുന്നു. പഞ്ചാഗ്നിയില്‍ തപസ്സ്‌ ചെയ്‌ത്‌ മനുഷ്യനല്ലാത്ത ആര്‍ക്കും തന്നെ വധിക്കാന്‍ കഴിയില്ലെന്ന വരം ബ്രഹ്മാവില്‍ നിന്ന്‌ നേടിയ രാവണന്‍ ലോകം കണ്ട ഏറ്റവും വലിയ ഹീറോകളിലൊരാളായി തീര്‍ന്നത്‌ ആ കഥാപാത്രം പുലര്‍ത്തുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌. കുബേരന്‍ രാവണനോട്‌ തുടര്‍ച്ചയായി പോരിനെത്തിയെങ്കിലും രാക്ഷസനായതിനാല്‍ ജയം അസാധ്യമായി.


കുടുംബനാഥന്‍ എന്ന നിലയിലും രാവണന്‍ സ്‌നേഹസമ്പന്നനാണ്‌. മണ്ഡോദരിയില്‍ മേഘനാഥന്‍, അക്ഷകുമാരന്‍, അതികായന്‍ എന്നിങ്ങനെ മൂന്ന്‌ പുത്രന്മാരാണ്‌ രാവണനുള്ളത്‌. സീതയില്‍ മോഹമുദിച്ച്‌ രാവണന്‍ സീതയെ തട്ടിക്കൊണ്ടുവന്ന്‌ അശോകവനിയില്‍ താമസിപ്പിച്ചെങ്കിലും സീതയുടെ പാതിവ്രത്യത്തെ കുറിച്ചും മാനുഷിക ബോധം പുലര്‍ത്തി പെരുമാറാന്‍ രാവണന്‌ കഴിഞ്ഞു എന്നതാണ്‌ സാധാരണ വില്ലന്‍ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്ന രാവണന്റെ കഥാപാത്രസവിശേഷത.


ഒരു സ്‌ത്രീയുടെയും സമ്മതമില്ലാതെ അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്ന പഴയ ശാപത്തിന്റെ കഥയാണ്‌ ആദികവി പറയുന്നതെങ്കിലും രാവണന്‍ നന്മയുള്ളവനാണെന്ന നിലയിലാണ്‌ രാമായണത്തിന്റെ കമ്പരാമായണമടക്കമുള്ള പ്രാദേശിക ഭേദങ്ങളില്‍ അവതരിപ്പിക്കുന്നത്‌. രാവണനെ നായകസങ്കല്‍പ്പത്തില്‍ നോക്കിക്കാണുന്ന കൃതിയാണ്‌ കമ്പരാമായണം. കമ്പരാമായണത്തില്‍ രാവണന്‍ സീതയുടെ പിതാവാണ്‌. കാട്ടില്‍ വച്ച്‌ രാവണന്‍ ബലാല്‍ക്കാരം ചെയ്‌ത വേദവതിക്ക്‌ പുറന്ന പുത്രി. സീതയെന്ന തന്റെ മകളെ ഒരുനോക്കുകാണാന്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോരുകയാണ്‌ കമ്പരാമായണത്തില്‍.


അവസാനം രാമന്‍ പാതിവ്രത്യത്തില്‍ സംശയിച്ച്‌ സീതിയെ ഉപേക്ഷിക്കുന്നു.അതുപോലെ രാവണന്റെ പത്ത്‌ തലയെ കുറിച്ചും വ്യത്യസ്‌തമായ നിരവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. രാവണന്റെ വ്യത്യസ്‌ത ഭാവങ്ങളെ സൂചിപ്പിക്കുന്നതാണ്‌ ദശമുഖം എന്നാണ്‌ ചിലര്‍ പറയുന്നത്‌. രാവണന്റെ ശക്തി പ്രകടിപ്പിക്കാനാണ്‌ പത്ത്‌ തല കല്‍പ്പിക്കുന്നതെന്ന്‌ ചിലര്‍ പറയുന്നത്‌. ഒടുവില്‍ രാമന്‍ എന്ന ഒരു മനുഷ്യനാല്‍ തന്നെ രാവണന്‍ വധിക്കപ്പെടുന്നു.

Friday, July 23, 2010

വാല്‍മീകത്തിനുള്ളിലെ രത്‌നാകരന്‍...


രാമായണത്തെ കുറിച്ചുള്ള വിചാരങ്ങളില്‍ ആരാണ്‌ വാല്‍മീകി എന്ന ചര്‍ച്ചയാവും ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്നുവന്നിട്ടുണ്ടാകുക. അതൊരു സ്വാഭാവികമായ ചോദ്യമാണ്‌. കാരണം ആദികവിയെന്ന നിലയില്‍ ലോകസാഹിത്യ വിചാരങ്ങളില്‍ നിരന്തരം ഇടപെടുകയാണല്ലോ വാല്‍മീകി. വാല്‍മീകി എന്നവ്യക്തിയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള കഥകളും നിരവധിയാണ്‌. ഏറ്റവും രസകരം രാമായണം മുഴുവന്‍ എഴുതിയത്‌ ഒരാളാണോ എന്ന ചര്‍ച്ചയാണ്‌.


ആധുനിക കാലത്ത്‌ ഒരാള്‍ക്കുണ്ടാകാവുന്ന സ്വാഭാവിക സംശയമാണത്‌. അതുമാത്രമല്ല അങ്ങനെയെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്‌ ആരാകും എന്നതും കൗതുകം ജനിപ്പിക്കുന്ന സന്ദേഹമാണ്‌. രാമയണ കര്‍ത്താവായ വാല്‍മികിയെ കുറിച്ച്‌ കൃത്യമായ വിവരങ്ങളൊന്നുമില്ല. ലഭ്യമായിട്ടുള്ളത്‌ വാല്‍മീകിയുമായി ബന്ധപ്പെട്ട്‌ പറഞ്ഞ്‌ കേള്‍ക്കുന്ന കഥകള്‍ മാത്രമാണ്‌. ഇതില്‍ ചിലത്‌ സാരോപദേശരൂപത്തിലുള്ള ആധ്യാത്മിക ചൈതന്യം പരത്തുന്ന കഥയാണ്‌. കാട്ടാളനായും കുടുംബനാഥനായും കവിയായും വാല്‍മീകി നമുക്ക്‌ മുന്നിലെത്തുന്നു. കഥകളില്‍ ഏറെ പ്രചാരം രത്‌നാകരന്‍ എന്ന കാട്ടാളന്റെ കഥയാണ്‌.


രത്‌നാകരന്‍ കാട്ടുമൃഗങ്ങളെ വേട്ടയാടുകയും ആളുകളെ കൊള്ളയടിക്കുകയും ചെയ്യുക പതിവാണ്‌. കൊള്ളടയിച്ച പണം കൊണ്ടാണ്‌ രത്‌നാകരന്‍ കുടുംബം പുലര്‍ത്തിയിരുന്നത്‌. അങ്ങനെയിരിക്കെ ഒരിക്കല്‍ രത്‌നാകരന്‍ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന നാരദനെ ര്‌തനാകരന്‍ ആക്രമിച്ചു. എന്തിനാണ്‌ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നതെന്ന്‌ നാരദന്‍ രത്‌നാകരനോട്‌ ചോദിച്ചു. ഇത്തരം ക്രൂരപ്രവൃത്തികള്‍ ചെയ്‌താല്‍ പാപം ലഭിക്കുമെന്നും അത്‌ താങ്ങാന്‍ നിങ്ങള്‍ക്കാകില്ലെന്നും നാരദന്‍ പറഞ്ഞു.സ എന്നാല്‍ നാരദന്റെ ചോദ്യങ്ങള്‍ക്ക്‌ എല്ലാം കുടുംബം നോക്കാനാണ്‌ എന്ന മറുപടിയാണ്‌ രത്‌നാകരന്‍ പറഞ്ഞത്‌.


അപ്പോള്‍ താങ്കള്‍ ചെയ്യുന്ന പാപത്തിന്റെ പാതി കുടുംബം വഹിക്കുമോ എന്ന്‌ നാരദന്‍ തിരിച്ചുചോദിച്ചു. ആ ചോദ്യത്തിന്‌ മുന്നില്‍ നാരദന്‍ പതറി. പിന്നീട്‌ വീട്ടിലെത്തിയ രത്‌നാകരന്‍ ഭാര്യയോടും മക്കളോടും ആ നിര്‍ണായകമായ ചോദ്യം ചോദിച്ചു. നിങ്ങള്‍ എന്റെ പാപത്തിന്റെ പാതി ഭാരം ഏല്‍ക്കുമോ എന്ന്‌.എന്നാല്‍ രത്‌നാകരനെ ഞെട്ടിച്ചുകൊണ്ടായിരുന്നു അവരുടെ മറുപടി.


പാപങ്ങളെല്ലാം സ്വയം അനുഭവിച്ചുകൊള്ളണമെന്നായിരുന്നു അവര്‍ പറഞ്ഞത്‌. തുടര്‍ന്ന്‌ അലഞ്ഞുനടന്ന രത്‌നാകരന്‍ പാപമോചനത്തിനായി രാമകഥ ജപിക്കണമെന്ന നാരദന്റെ ഉപദേശം അനുസരിച്ചു. അങ്ങനെയാണ്‌ കാട്ടില്‍ ഇണക്കിളികളിലൊന്ന്‌ അമ്പേറ്റ്‌ വീണത്‌ കണ്ട വാല്‍മീകി ആ കാവ്യം പാടിത്തുടങ്ങിയത്‌. ദീര്‍ഘകാലം ഒരിടത്തിരുന്ന്‌ രത്‌നാകരന്‍ കഥപറഞ്ഞുകൊണ്ടിരുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ രത്‌നാകരന്‌ ചുറ്റും വാല്‍മീകം(ചിതല്‍ പുറ്റ്‌)രൂപപ്പെട്ടു. എന്നിട്ടും വാല്‍മീകി ലോകം കേള്‍ക്കെ പാടിക്കൊണ്ടിരുന്നു.


കാലങ്ങളോളം തനിക്ക്‌ ചുറ്റും വാല്‍മീകം(ചിതല്‍പ്പുറ്റ്‌) രൂപപ്പെട്ടതിനാല്‍ ര്‌തനാകരന്‍ വാല്‍മീകി എന്നറിയപ്പെട്ടു. അങ്ങനെ ലോകമറിയുന്ന മഹാഋഷിയുമായി. തന്റെ പാപപരിഹാരാര്‍ത്ഥം ആലപിച്ച രാമകഥ അദ്ദേഹത്തിനൊപ്പം ലോകത്തിനാകെ ആധ്യാത്മികമോക്ഷമായി.

Thursday, July 22, 2010

എന്തുകൊണ്ട്‌ കിളിപ്പാട്ട്‌..?


ആദികാവ്യമായ വാല്‍മീകി രാമായണത്തിന്‌ നിരവധി മാനങ്ങളുള്ള പ്രാദേശിക രാമായണങ്ങള്‍ ലോകപ്രശസ്‌തങ്ങളായിട്ടുണ്ട്‌. അത്തരമൊരു സ്വതന്ത്രആഖ്യാനമാണ്‌ ആധ്യാത്മരാമായണം. രാമനെ ദൈവമായി ചിത്രീകരിച്ച്‌ എഴുതിയ ഒരു മഹാകാവ്യം. ആധ്യാത്മാരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ്‌ മലയാള ഭാഷയുടെ പിതാവ്‌ എഴുത്തച്ഛന്റെ മഹാപ്രതിഭയില്‍ നിന്ന്‌ ഇതളെടുത്ത ആധ്യാത്മരാമായണം കിളിപ്പാട്ട്‌.



കിളിയെ കൊണ്ട്‌ രാമദേവന്റെ കഥ പറയിക്കുന്ന ആധ്യാത്മരാമായണം കിളിപ്പാട്ട്‌ കേരളത്തിന്റെ ഭക്തിയുടെ പ്രതീകമായി ഉരുവം കൊണ്ടത്‌ കിളിപ്പാട്ടിന്റെ മാഹാത്മ്യം കൂടിയാണ്‌.`ശാരികപ്പൈതലേ ചാരിശൂലേ വരികാരോമലേ കഥാശേഷവും ചൊല്ലുനീ'

എന്ന രീതിയില്‍ കളിപാടുന്ന രാമകഥയാണ്‌ ആധ്യാത്മരാമായണത്തില്‍ എഴുത്തച്ഛന്‍ ആവതരിപ്പിച്ചത്‌. കിളിയെ കൊണ്ട്‌ അഭിസംബോധന ചെയ്യിച്ച്‌ കാവ്യരചനയിലേര്‍പ്പെടുന്നതിനെ കിളിപ്പാട്ട്‌ എന്നാണ്‌ വിളിച്ചുപോരുന്നത്‌. കളിപ്പാട്ട്‌ രീതി മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ എഴുത്തച്ഛനെയാണ്‌ കിളിപ്പാട്ടിന്റെ ഉപജ്ഞാതാവായി കരുതിപ്പോരുന്നത്‌. ചരിത്രപരമായി തമിഴില്‍ നിന്നുള്ള കിളിദൂത്‌, കിളിവിടുത്ത്‌ എന്നീ സമ്പ്രദായങ്ങളുടെ വകഭേദമാണിത്‌. തുഞ്‌ടന്‍ എന്തിനാണ്‌ കിളിയെക്കൊണ്ട്‌ പാടിച്ചത്‌ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ പലപ്പോഴു സാഹിത്യ ലോകത്തുണ്ടായിട്ടുണ്ട്‌.

കവി ഒരു ചക്കാലനായര്‍ സ്‌ത്രീയുടെ മകനായി പിറന്നതുകൊണ്ട്‌ ഉന്നതകുലജാതര്‍ അകറ്റിനിര്‍ത്താതെ കാവ്യം സ്വീകരിക്കുന്നതിന്‌ വേണ്ടിയാണ്‌ കിളിയെക്കൊണ്ട്‌ പാടിച്ചത്‌ എന്നത്‌ പ്രബലമായ ഒരു വാദമാണ്‌. എന്നാല്‍ കവിക്ക്‌ അറം പറ്റാതിരിക്കാന്‍ കിളിപ്പാട്ട്‌ സ്വീകരിച്ചുഎന്ന വാദവുമുണ്ട്‌. മാത്രമല്ല, സരസ്വതീ ദേവിയുടെ കൈയിലെ കിളിയെ ഓര്‍ത്തുകൊണ്ട്‌ കാവ്യരചനയിലേര്‍പ്പെട്ടതാണെന്നും ശുകരൂപത്തില്‍ ഈശ്വരന്‍ തുഞ്ചന്‌ ജ്ഞാനോപദേശം ചെയ്‌തവു#െന്നും അതിനാല്‍ ശുകമഹര്‍ഷിയെ സ്‌മരിക്കുന്നതാണെന്നും ഉള്ളവാദങ്ങളുമുണ്ട്‌. വാദങ്ങളെന്തൊക്കെയായാലും ഒരു ആധ്യത്മിക കൃതിക്ക്‌ അനുയോജ്യമായ രീതിയാണ്‌ കിളിപ്പാട്ട്‌ എന്ന കാര്യത്തില്‍ സംശയമില്ല.

ഓരോകാണ്ഡത്തിന്റെയും തുടക്കത്തിലും ഒടുക്കത്തിലും കിളിയെക്കൊണ്ട്‌ പാടിക്കുകയും സ്‌മരിക്കുകയും ചെയ്യുന്നുണ്ട്‌. ശ്രീരാമനാം പാടി വന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമ ചരിതം നീ ചൊല്ലിടൂ മടിയാതെ എന്ന തരത്തിലുള്ള തുടക്കം തന്നെ ആസ്വാദകന്‌ ഉന്നതമായ ആധ്യത്മിക അനുഭൂതി പ്രദാനം ചെയ്യുന്നുണ്ട്‌. കാണ്ഡങ്ങളുടെ പ്രഭയായി കിളി തുടക്കത്തിലും ഒടുക്കത്തിലും ഇടയ്‌ക്കും കടന്നുവരുന്നത്‌ ശ്രദ്ധേയമാണ്‌.

`ബദ്ധമോദം പരമാര്‍ത്ഥമിതൊക്കവേഭക്ത്യാ

പറഞ്ഞടങ്ങീ കിളിപ്പൈതലും'

Tuesday, July 20, 2010

മാനിഷാദ..!!!


കാവ്യമെന്നാല്‍ ശോകത്തില്‍ നിന്നുണ്ടാകുന്ന സംഗതിയാണ്‌ എന്ന്‌ മഹാകവികള്‍ വിശ്വസിച്ചിരുന്നു. പൗരസ്‌ത്യകാവ്യങ്ങളില്‍ ആദി കാവ്യമായി അറിയപ്പെടുന്ന രാമായണത്തെ കുറിച്ച്‌ നിരവധി കഥകള്‍ നിലവിലുണ്ട്‌. അതില്‍ പ്രധാനപ്പെട്ടത്‌ ശോകത്തില്‍ നിന്നുണ്ടായ മഹാകാവ്യത്തിന്റെ കഥയാണ്‌.


കാട്ടാള സ്വഭാവത്തില്‍ നിന്ന്‌ നന്മയുടെ മാര്‍ഗത്തിലേക്ക്‌ ചരിച്ച വാല്‍മീകിയെ കുറിച്ചെന്നതുപോലെ ഏറെ ആഘോഷിക്കപ്പെട്ടതും നിരവധി വിചിന്തനങ്ങള്‍ക്ക്‌ സാധ്യതയുള്ളതുമായ കഥകളാണ്‌ ആദികാവ്യത്തിന്റെ രചനയെ കുറിച്ചുമുള്ളത്‌. വാല്‍മീകിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന്റെ തുടര്‍ച്ചയായാണ്‌ രാമാണയം രൂപപ്പെട്ടത്‌.


വാല്‍മീകി കാട്ടിലൂടെ നടന്നുപോകവേ, തന്റെ മുമ്പില്‍ അമ്പേറ്റ്‌ വീണുപിടയുന്ന ഇണക്കിളികളിലൊന്നിനെ കണ്ടു. ആ കാഴ്‌ചയുണ്ടാക്കിയ ആഘാതം വാല്‍മീകിയുടെ മനസ്സിലെ തത്വചിന്തയുടെ ലോകത്താണ്‌ എത്തിച്ചത്‌. അപ്പോഴുണ്ടായ ആഘാതം അളവില്ലാത്തതായിരുന്നു. ആ ആഘാതത്തില്‍ നിന്നുണ്ടായ കാവ്യമാണത്രെ രാമായണം ഇണക്കിളികളിലൊന്ന്‌ വീണുകിടക്കന്നത്‌ കണ്ട വാല്‍മീകി ശോകത്തോടെ പാടി

`മാനിഷാദ പ്രതിഷ്‌ഠാംത്വമഗമ

ശാശ്വതീ സമായദ്‌ക്രൗഞ്ച

മിഥുനാദേഹ മവധീ

കാമമോഹിദം(ക്രൂരത അരുത്‌ കാട്ടാളാ, ഇണക്കികളിലൊന്നിനെ

കൊന്നത്‌ കൊണ്ട്‌ നീ ശാശ്വതമായ

ദുഷ്‌കീര്‍ത്തിക്ക്‌ പാത്രമായിരികട്ടെ)


ഈ വരികളില്‍ നിന്നാണ്‌ രാമായണത്തിന്റെ പിറവി. ഒരു ദുരന്തത്തില്‍ നിന്ന്‌ കാവ്യമുണ്ടായി എന്ന ആശയത്തിന്‌ വ്യാപകമായ അര്‍ത്ഥതലമുണ്ട്‌.


ആധുനിക കാലത്ത്‌ ദുരിതത്തില്‍ നിന്നുള്ള മോചനത്തിനായി സാഹിത്യത്തെ ഉപയോഗിക്കപ്പെട്ടതും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ സാഹിത്യത്തിലൂടെ നടത്താറുണ്ടെന്നുള്ള വസ്‌തുതയും ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കണം. അതുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ്‌, കലയ്‌ക്ക്‌ സാമൂഹ്യപ്രതിബദ്ധത ആവശ്യമുണ്ടോ ഇല്ലയോ എന്ന നിലയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍. എല്ലാത്തിനും ഉത്തരം രാമായണത്തിലുണ്ട്‌ എന്നതാണ്‌ അതിശയകരമായ വസ്‌തുത.


എന്തായാലും ശോകത്തില്‍ നിന്ന്‌ പോരാട്ടത്തിലേക്കും ആത്മാവിഷ്‌കരണത്തിന്റെ വൈവിധ്യങ്ങളിലേക്കും കാവ്യം ചരിക്കുമ്പോള്‍ രാമായണം നല്‍കുന്ന അടിത്തറ മറകാതിരിക്കുക.


കാവ്യസ്യാത്മാ സ ഏവാര്‍ത്ഥസ്‌തഥോ

ചാതി കവേ: പുരക്രൗഞ്ച ദ്വന്ത്വ

വവ്യോഗാര്‍ത്ഥശോക:ശ്ലോകത്വമാഗത:

(കാവ്യത്തെകുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍

പണ്ടുള്ള കവികള്‍ ശോകത്തില്‍ നിന്നാണ്‌

ശ്ലോകമുണ്ടായതെന്ന്‌ പറയുന്നു.)

Monday, July 19, 2010

മാപ്പിളരാമായണം: ലാമന്റെയും ലസ്‌മണന്റെയും കഥ


രാമായണത്തിന്റെ വൈവിധ്യങ്ങളെ കുറിച്ച്‌ ഫാദര്‍ കാമില്‍ ബുല്‍ക്കെയ്‌ക്ക്‌ ശേഷവും നിരവധി പേര്‍ പഠനം നടത്തിയിട്ടുണ്ട്‌. രാമായണത്തിന്റെ പ്രാദേശിക വകഭേദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്‌ മാപ്പിള രാമായണം.


വ്യത്യസ്‌തമായ ഒരു സമൂഹത്തിന്റെ സംസ്‌കാരവും ഭാഷയും ജീവിത രീതികളും ഉള്‍ക്കൊള്ളിച്ച്‌ എഴുതപ്പെട്ട രാമകഥയാണ്‌ മാപ്പിള രാമായണം. മലബാറില്‍ ഒരുകാലത്ത്‌ ഏറെ പ്രചാരമുണ്ടായിരുന്നതും ഇന്ന്‌ നാടോടി വിജ്ഞാനമേഖലയില്‍ സമ്പന്നമായ ഒരു ഭാഷാ ഉപാധിയായി സൂക്ഷിക്കപ്പെടുന്നതുമായ മാപ്പിള രാമായണം ഇസ്ലാം മതപശ്ചാത്തലത്തില്‍ രാമകഥ പറയുന്നു. മാപ്പിള രാമായണത്തില്‍ കഥയും കഥാപാത്രങ്ങളും വാല്‍മീകി രാമായണത്തില്‍ നിന്ന്‌ അതേപോലെ സ്വീകരിച്ചിരിക്കുന്നു.


എന്നാല്‍ അതില്‍ മതപരമായ ചില ചേരുവകള്‍ ചേര്‍ത്ത്‌ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയം. വടക്കേ മലബാറില്‍ ജീവിച്ചിരുന്ന മുസ്ലിം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്‌തിരുന്ന ഭാഷയും സംസ്‌കാരവും മാപ്പിളരാമായണത്തില്‍ കാണാം. ഭാഷാ ഗവേഷകര്‍ ഏറെ കൗതുകത്തോടെ നിരീക്ഷിച്ചിരുന്ന മാപ്പിള മലയാളമാണ്‌ മാപ്പിളരാമായണം എഴുതാന്‍ ഉപയോഗിച്ചിരിക്കുന്നത്‌.


മലയാളവും അറബിയും ചേര്‍ന്ന ഒരു സങ്കരയിനം മലയാള പ്രാദേശിക ഭേദമാണിത്‌. (ഉദാഹരണത്തിന്‌ നിക്കാഹ്‌ എന്നാണ്‌ വിവാഹം എന്നതിന്‌ പകരമായി മാപ്പിള രാമായണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.) അതുപോലെ കഥാപാത്രങ്ങളുടെ പേരുകളും മുസ്ലിംവല്‍ക്കരിച്ചിട്ടുണ്ട്‌. ഇവിടെ രാമന്‍ ലാമനും രാവണന്‍ ലാവണനുമാണ്‌. ലക്ഷ്‌മണന്റെ പേരും രസകരമാണ്‌. ലസ്‌മണന്‍ എന്ന നാട്ട്‌ പേരാണ്‌ അദ്ദേഹത്തിന്‌ നല്‍കിയിരിക്കുന്നത്‌. കാവ്യത്തിന്റെ ഈണവും മാപ്പിളപ്പാട്ടിന്റെതാണ്‌.`


പണ്ടീ താടിക്കാരനൗലി പാടി വന്ന പാട്ട്‌കേട്ടതല്ലീ നമ്മളീ രാമായണം കത പാട്ട്‌കര്‍ക്കടകം കാത്തുകാത്ത്‌ കുത്തീരിക്കും പാട്ട്‌കാത്‌ രണ്ടിലും വെരള്‌ ചൊല്ലി ചോരി കൂട്ടും പാട്ട്‌' എന്നിങ്ങനെയാണ്‌ വരികള്‍. അക്ഷരാര്‍ത്ഥത്തില്‍ മാപ്പിള വല്‍ക്കരിച്ച മാപ്പിള രാമായണത്തിന്റെ കഥാഗതി മാപ്പിള പാട്ടിന്റെ പതിവ്‌ രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. നര്‍മം ഉള്‍ച്ചേര്‍ത്ത്‌ കൊണ്ടുള്ള രചനാ ശൈലിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.


ശൂര്‍പ്പണഘയുടെ പ്രണയാഭ്യര്‍ത്ഥന, അശോകവനിയിലെ ഹനുമാന്റെ പ്രവേശനം, തുടങ്ങിയ രംഗങ്ങളാണ്‌ ഏറെ വ്യത്യസ്‌തവും ശ്രദ്ധേയവുമായിട്ടുള്ളത്‌. സാധാരണ നിലയില്‍ കവിഞ്ഞ അതിശയോക്തി കലര്‍ത്തി നിര്‍മിച്ചിട്ടുള്ളതാണ്‌ മാപ്പിള രാമായണം. മാപ്പിള പാട്ടിന്റെ ഈണത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ചോല്ലലാണ്‌ ഈ രാമായണത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്തൊക്കെയായാലും മലയാളത്തിന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നായ സാഹിത്യകൃതിയായി വേണം മാപ്പിളരാമായണത്തെ കാണാന്‍.

പല നാട്ടില്‍ പല പുഴ പോലെ രാമായണം

ഓരോരോ കരച്ചിലുണ്ടോരോരോ

നുരിക്കുമ്പിള്‍ഓരോരോ ചിരുതയുണ്ടിരിപ്പൂ

ചിരി ചൂടിജനകന്മാരും കൂടെപ്പാടുന്നു

രാമന്മാരും ജകനീയമീ മഞ്‌ജു

മൈഥിലീ മഹാകാവ്യം(എം.ഗോവിന്ദന്‍)

വാല്‍മീകിരാമായണം പലനാട്ടില്‍ പലതാണ്‌. ഒരു പുഴ തന്നെ പലരൂപത്തിലും ഭാവത്തിലും പലയിടത്തെന്ന പോലെ രാമായണത്തിന്റെയും വൈവിധ്യം വിപുലമാണ്‌. അതുകൊണ്ടാണ്‌ പറയുന്നത്‌ പലനാട്ടില്‍ പല ആറുകള്‍ പോലെയാണ്‌ രാമായണം എന്ന്‌. ഇന്ത്യയിലും രാജ്യത്തിന്‌ പുറത്തും രാമായണം പലതാണ്‌.


പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട്‌ വൈകാരികവും പ്രകൃതിപരവുമായി മാറ്റങ്ങള്‍ വരുത്തി നിരവധി അറിയപ്പെടാത്തതും അറിയപ്പെടുന്നവരുമായ കവികള്‍ രാമായണത്തിന്‌ വ്യാഖ്യാനങ്ങള്‍ രചിച്ചു. അതു കൊണ്ട്‌ തന്നെ ദേശ- സാമൂഹിക-ഭാഷാ വ്യത്യാസമനുസരിച്ച്‌ രാമായണത്തിന്‌ വകഭേദങ്ങളുമുണ്ടായി. രാമായണത്തിന്റെ വൈവിധ്യത്തെ കുറിച്ച്‌ ആദ്യം പഠനം നടത്തിയത്‌ ഭാരതീയരല്ല എന്നതാണ്‌ ഏറ്റവും രസകരം.

ബെല്‍ജിയംകാരനായ ഫാദര്‍ കാമില്‍ ബുല്‍ക്കെയുടെ ഗവേഷണമാണ്‌ കൃത്യമായ രാമായണ ലവൈവിധ്യങ്ങളിലേക്ക്‌ ആദ്യമായി ശ്രദ്ധയെത്തിച്ചത്‌. തന്റെ ഗവേഷണ ഫലമായി ഫാദര്‍ കമില്‍ ബുല്‍ക്കെ 64 രാമായണങ്ങള്‍ കണ്ടെത്തി. അറുപത്തി നാല്‌ രാമായണങ്ങളിലും അറുപത്തിനാല്‌ കഥകള്‍. കഥാപാത്രങ്ങളുടെ സ്ഥാനവും പേരും ഒന്നാണെങ്കിലും സ്വഭാവരീതികളിലും മറ്റ്‌ ഇടപെടലുകളിലും വലിയ വ്യതിയാനങ്ങള്‍.

തന്റെ പഠനം ഫാദര്‍ കാമില്‍ ബുല്‍ക്കെയെ രാമായണത്തിന്റെ അതിശയിപ്പിക്കുന്ന ലോകത്തിലേക്കാണ്‌ എത്തിച്ചത്‌. ഒരിടത്ത്‌ രാമന്‍ നായകന്‍, മറ്റൊരിടത്ത്‌ രാവണന്‍ വീരപുത്രന്‍... അങ്ങനെയെന്തൊക്കെ കാതലമായ വ്യത്യാസങ്ങള്‍. മാനുഷികതയിലും ധാര്‍മികതയിലും വ്യത്യസ്‌തരായ കഥാപാത്രങ്ങള്‍. ഇത്തരമൊരു വകഭേദമാണ്‌ അധ്യാത്മരാമായണം.

വാല്‍മീകി രാമായണത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ അധ്യാത്മരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമെന്ന നിലയിലാണ്‌ മലയാളത്തില്‍ അധ്യാത്മരാമായണം എഴുതുന്നത്‌. കാലങ്ങളായി കര്‍ക്കടകമാസം ഒന്നാം തീയതി മുതല്‍ ദുരിതരക്ഷയ്‌ക്കുള്ള പ്രാര്‍ത്ഥനയെന്നോണം അധ്യാത്മരാമായണപാരായണം മലയാളികളുടെ ശീലമായണ്‌. ഓരോ വീടുകളും അധ്യാത്മരാമായണത്തിന്റെ ആധ്യാത്മികലോകത്ത്‌ പ്രാര്‍ത്ഥനാ നിരതരാകുകയാണ്‌.

Wednesday, June 2, 2010

ജീവിതതോറ്റങ്ങളുടെ കാഥികന്‍ യാത്രയായി; കോവിലന്‍ അന്തരിച്ചു

പ്രശസ്‌ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകരാന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ കുറച്ച്‌ നാളായി ചികില്‍സയിലായിരുന്നു.

87 വയസ്സായിരുന്നു. ഇതോടെ മലയാളത്തില്‍ പട്ടാളക്കഥകളുടെ തമ്പുരാനും തോറ്റങ്ങളുടെ കഥാകാരനുമാണ്‌ യാത്രയാകുന്നത്‌. കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ 1923 ജൂലൈ 9 നാണ്‌ ജനിച്ചത്‌. കഥാകൃത്തും നോവലിസ്റ്റും ഒക്കെയായി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ കോവിലനാണ്‌ പട്ടാളക്കഥകള്‍ ശക്തമായി അവതരിപ്പിക്കുന്ന ഒരു ശാഖ കഥയില്‍ തുടങ്ങിയത്‌. തൃശ്ശൂര്‍ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്ത്‌ കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ്‌ കോവിലന്‍ ജനിച്ചത്‌. കണ്ടാണിശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലും പഠിച്ചു. പട്ടാളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്‌ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ 1943- 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 68ല്‍ കോര്‍ ഒഫ്‌ സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു.
ആര്‍മി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി നേവി കഥകള്‍ അദ്ദേഹം എഴുതി. കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്‌കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്‌തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായ കോവിലന്‍ വിടവാങ്ങുമ്പോള്‍ യാത്രയാകുന്നത്‌ സാഹിത്യകാരന്‍ എന്നതിലുപരി പ്രശസ്‌തിയില്‍ ജീവിക്കുമ്പോഴും ഗ്രാമീണത്തനിമ ഉള്ളില്‍ സൂക്ഷിച്ചിരുന്ന പച്ചയായ ഒരുമനുഷ്യന്‍ കൂടിയാണ്‌.
തോറ്റങ്ങള്‍, ശകുനം, ഏ മൈനസ്‌ ബി, ഏഴമെടങ്ങള്‍,തഴ്‌വരകള്‍, ഭരതന്‍, ഹിമാലയം തേര്‍വാഴ്‌ചകള്‍, ഒരു കഷ്‌ണം അസ്ഥി, ഈ ജീവിതം അനാഥമാണ്‌ സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു,തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്‌ഔട്ട്‌, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍ ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവയാണ്‌ പ്രധാനകൃതികള്‍. നിരവധി പുരസ്‌കാരങ്ങളും കോവിലനെ തേടിയെത്തിയിട്ടുണ്ട്‌.
മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച്‌ 2006ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. തോറ്റങ്ങള്‍ എന്ന നോവലിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1972ല്‍ലഭിച്ചു. ശകുനം എന്ന കഥാസമാഹാരത്തിന്‌ 1977ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത്‌), (1995), എ.പി. കുളക്കാട്‌ പുരസ്‌കാരം (1997): തട്ടകം (നോവല്‍) കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്‌ (1997), കേരള സാഹിത്യ പരിഷത്ത്‌ അവാര്‍ഡ്‌ (1998): തട്ടകം (നോവല്‍), സാഹിത്യ അക്കാദമി പുരസ്‌കാരം (1998): തട്ടകം (നോവല്‍), എന്‍.വി. പുരസ്‌കാരം (1999): തട്ടകം (നോവല്‍), വയലാര്‍ പുരസ്‌കാരം (1999): തട്ടകം (നോവല്‍) എഴുത്തച്ഛന്‍ പുരസ്‌കാരം (2006), ഖത്തര്‍ പ്രവാസിയുടെ ബഷീര്‍ പുരസ്‌കാരം മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2009) എന്നിവയും ലഭിച്ച പുരസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌.

Sunday, May 30, 2010

അത്രമേല്‍ സ്‌നേഹിക്കയാല്‍...

'ആയിരം കുടന്ന വെള്ളം കോരിയെടുക്കാനുള്ള ആവേശത്തോടെ നീയാകുന്ന തടാകത്തില്‍ ഞാന്‍ ദാഹഭരിതയായി ഇറങ്ങുന്നു`(ഹംസധ്വനി)

മാധവിക്കുട്ടിയുടെ അക്ഷരങ്ങള്‍ക്ക്‌ വിശുദ്ധിയുടെ മണമാണ്‌. മാധവിക്കുട്ടി വിടപറഞ്ഞിട്ട്‌ ഒരു വര്‍ഷം തികയുന്നു. പ്രണയത്തിന്റെയും വെറുപ്പിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയുമെല്ലാം മണമായിരുന്നു. അവ, അന്തപ്പുരങ്ങളിലെ തടവറകളിലും മനുഷ്യസ്‌നേഹത്തിന്റെ മായികതയിലും നഗരങ്ങളിലെ സ്വാതന്ത്ര്യത്തിലും അലഞ്ഞുനടന്നു. ആ വാക്കുകള്‍ക്ക്‌ കടല്‍മയൂരത്തിന്റെ ചിറകുകളായിരുന്നു, നെയ്‌പായസത്തിന്റെ വേദനയായിരുന്നു. വണ്ടിക്കാളകളുടെ ശോകസംഗീതമായിരുന്നു.

കഥയും ജീവിതവും തിരിച്ചറിയാന്‍ പറ്റാത്ത ഒരു കുട്ടിയായിരുന്നു യഥാര്‍ത്ഥത്തില്‍ മാധവിക്കുട്ടി. എവിടെയോ ഇവരണ്ടിലും താദാത്മ്യം പ്രാപിച്ച്‌ കഥാകാരിയായി ജീവിക്കുമ്പോള്‍ അവര്‍ ഈ ലോകത്തെ വിശ്വസിക്കുകയും അതില്‍ ആഴത്തില്‍ അലിഞ്ഞു ചേരുകയും ചെയ്‌തു. മലയാളഭാഷയിലും സാഹിത്യത്തിലും അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവം സൃഷ്‌ടിച്ച വിശുദ്ധമായ അക്ഷരങ്ങളുടെ പ്രണയിനിക്ക്‌ അനുഭവങ്ങളുടെ ഒരു ആകാശം തന്നെയായിരുന്നു ബലം. മലയാളി അത്രയ്‌ക്ക്‌ പരിചയയിച്ചിട്ടില്ലാത്ത മൂടിവയ്‌ക്കാനൊന്നുമില്ലാത്ത ജീവിതത്തിന്റെ പ്രഖ്യാപനമായിരുന്നു കമല സുരയ്യ.




പലരും മനസ്സിലാക്കിയിട്ടില്ലാത്ത, മനസ്സിലാക്കാന്‍ ശ്രമിയ്‌ക്കാതിരുന്ന, തെറ്റായി മനസ്സിലാക്കിയ എഴുത്തുകാരിയും അതിലുപരി സ്‌ത്രീയുമായിരുന്നു മാധവിക്കുട്ടി. വിവാദങ്ങളുടെ കൂട്ടുകാരിയെന്ന്‌ മലയാളി അവരെ വിശേഷിപ്പിയ്‌ക്കുമ്പോഴും അനാവശ്യ വിവാദത്തിലേയ്‌ക്ക്‌ അവരെ വലിച്ചിഴച്ചതില്‍ കേരളത്തിന്റെ പങ്കും ചെറുതല്ല. മാന്‍ പേടയ്‌ക്ക്‌ പിറന്ന കുരങ്ങന്‍കുട്ടി എന്ന്‌ സ്വയം വിശേഷിപ്പിച്ച മാധവിക്കുട്ടി യഥാര്‍ത്ഥത്തില്‍ മാന്‍പേടയ്‌ക്ക്‌ പിറന്ന വാനമ്പാടിയായിരുന്നു. നഗ്നത സൃഷ്‌ടിയുടെ സൗന്ദര്യ ലഹരിയാണെന്നു പറഞ്ഞ കമല, പുരുഷകേസരികള്‍ പോലും കാണിച്ചിട്ടില്ലാത്ത ആര്‍ജ്ജവമാണ്‌ എഴുത്തിലും സംസാരത്തിലും പ്രകടിപ്പിച്ചത്‌.




കൃഷ്‌ണ ഭക്തിയും ഇസ്ലാം മതസ്വീകരണവുമെല്ലാം പരസ്‌പരവിരുദ്ധങ്ങളാണെന്ന്‌ വാദിച്ചവര്‍ പോലും കുട്ടിത്തം മുഖത്ത്‌ നിറഞ്ഞുനില്‍ക്കുന്ന �ഭാവത്തില്‍ മാധവിക്കുട്ടിയെക്കണ്ടാല്‍ ഏത്‌ ഭിന്നതയും മറന്ന്‌ അവരോട്‌ ഐക്യപ്പെടുമായിരുന്നു. കമലയുടെ രചനകളിലെ �ഭാവനയും യാഥാര്‍ത്ഥ്യവും ഇഴപിരിച്ചുകാണാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഇത്തരം ഒരു എഴുത്തുകാരി മലയാള സാഹിത്യത്തില്‍ അവര്‍ക്ക്‌ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. അടിച്ചമര്‍ത്തപ്പെട്ട സ്‌ത്രീമനസുകളുടെ വാതിലുകള്‍ തുറന്നിട്ടു എന്നല്ല, സ്‌നേഹം ഒരു ആയുധമാക്കി പൊള്ളയായ ദാമ്പത്യത്തിന്റെ വീര്‍ത്ത ബലൂണുകളെ പൊട്ടിച്ചുകളഞ്ഞു എന്നതാണ്‌ ഈ എഴുത്തുകാരിയുടെ പ്രസക്തി.




കപടസദാചാരത്തിന്റെ മുഖപടം പൊളിച്ചടുക്കി ആഖ്യാനത്തിന്റെ യാഥാസ്ഥിതിക വഴികളില്‍ നിന്നും മലയാള കഥകളെ മോചിപ്പിച്ചു. ഏതാണ്ട്‌ 40 കൊല്ലത്തിന്‌ മുമ്പെഴുതിയ കഥകളാണ്‌ സാഹിത്യചരിത്രത്തില്‍ ഈ എഴുത്തുകാരിക്ക്‌ സ്ഥാനമഹിമയുണ്ടാക്കുന്നത്‌.1955ല്‍ എഴുതിയ ഒരു കഥയുടെ പേര്‌ അന്ന്‌ വെയില്‍ ഏഴ്‌ മണിക്ക്‌ മാഞ്ഞു- ഈ വിധത്തില്‍ കഥാശീര്‍ഷകം നല്‍കാന്‍ അന്ന്‌ ഒരു എഴുത്തുകാരനും ധൈര്യപ്പെട്ടിരുന്നില്ല. കല്യാണി, ഉണ്ണി, മലഞ്ചെരിവുകള്‍ നരിച്ചീറുകള്‍ പറക്കുമ്പോള്‍, ചുവന്ന പാവാട, തണുപ്പ്‌ തുടങ്ങിയ കഥകളെല്ലാം തന്നെ 1970ന്‌ മുമ്പ്‌ എഴുതപ്പെട്ടവയാണ്‌. 1955ല്‍ മതിലുകള്‍ എന്ന കഥാസമാഹാരത്തോടെ സാഹിത്യരംഗത്ത്‌ പ്രവേശിച്ച ഈ എഴുത്തുകാരി ആന്തരിക ശില്‍പത്തിലും ബാഹ്യശില്‍പത്തിലും തനതായ വ്യക്തിത്വമാണ്‌ പുലര്‍ത്തിയിട്ടുള്ളത്‌.




ഏതാണ്‌ ജീവിതത്തിന്റെ പകുതി കാലവും മുംബൈയിലും കല്‍ക്കട്ടയിലും ഡല്‍ഹിയിലും താമസിച്ചതിന്റെ വെളിച്ചത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും അവര്‍ എഴുതിയ രചനകള്‍ മലയാള ചെറുകഥാലോകത്തിന്‌ ഒരു അല്‍ഭുതമായിരുന്നു. കേരളത്തിന്റെ ഗ്രമാജീവിതത്തിന്‌ പുറത്ത്‌ മഹാനഗരങ്ങളുടെ വന്യത മലയാള കഥ അറിയുന്നത്‌ മാധവിക്കുട്ടിയുടെ വരവോടെയാണ്‌. കല്‍ക്കട്ടിയലെസെന്റ്‌ സെസിലിയാസ്‌ സ്‌കൂളില്‍ ആഢ്യന്മാരുടെ മക്കള്‍ക്ക്‌ മാത്രം നേടാനാകുന്ന വിദ്യാഭ്യാസമാണ്‌ സ്‌കൂള്‍ തലത്തില്‍ മാധവിക്കുട്ടി നേടിയത്‌. അതിന്‌ ശേഷം പഠനം പൂര്‍ത്തിയാക്കാതെ പുന്നയൂര്‍ക്കുളത്ത്‌ എലിമെന്ററി സ്‌കൂളില്‍ ചേര്‍ന്നു. അധികം താമസിയാതെ വീണ്ടും കല്‍ക്കട്ടയില്‍. ഇങ്ങനെ ബാല്യത്തില്‍ തന്നെ അനിശ്ചിതത്വം ഈ എഴുത്തുകാരിയെ പിടികൂടിയിരുന്നു. 1949ല്‍ ഫെബ്രുവരി 5ന്‌ മാധവിക്കുട്ടി മുംബൈ റിസര്‍വ്വ്‌ ബാങ്ക്‌ ഉദ്യോഗസ്ഥനായി കമലാ ദാസുമായുള്ള വിവാ ഹം കഴിഞ്ഞു.ഇതിന്‌ മുമ്പ്‌ തന്നെ ആദ്യകഥാ സമാഹാരം 1955ല്‍ പുറത്തിറങ്ങിയിരുന്നു, മതിലുകള്‍. പല നഗരങ്ങളിലൂടെയുള്ള ജീവിതം രണ്ട്‌ ലോകങ്ങളില്‍ അധിവസിക്കുന്നതിന്‌ ഈ എഴുത്തുകാരിക്ക്‌ പ്രേരണയായി. ഇംഗ്ലീഷിലും മലയാളത്തിലും അവര്‍ എഴുതിത്തുടങ്ങി.




രണ്ട്‌ ജീവിതം മനസില്‍ സൂക്ഷിച്ചു. മലയാളത്തില്‍ എഴുതുമ്പോള്‍ മാധവിക്കുട്ടിയും ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ കമലാദാസും ഈ ദ്വിമുഖവ്യക്തിത്വങ്ങള്‍ ഈ എഴുത്തുകാരിയുടെ ജീവിതത്തിലുടനീളമുണ്ടായിരുന്നു. 1966 മുതല്‍ 70 വരെയുള്ള കാലം മാധവിക്കുട്ടിയുടെ ജീവിതത്തിലെ രോഗാതുരമായി കാലമായിരുന്നു. മുംബൈയിലേക്ക്‌ താമസം മാറ്റി കാടല്‍ റോഡിലെ വസതിയില്‍ ന്യൂമോണിയയുമായി മല്ലിട്ട വര്‍ഷങ്ങളായിരുന്നു. 1970ല്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ എഴുതിയതാണ്‌ എന്റെ കഥ. 72ല്‍ ഖണ്‌ഡശ പ്രസിദ്ധപ്പെടുത്തുകയും 74ല്‍ അത്‌ പുസ്‌തകരൂപത്തിലാകുകയും ചെയ്‌തു. 1967ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ മാധവിക്കുട്ടിയുടെ തണുപ്പ്‌ എന്ന കഥയ്‌ക്ക്‌ ലഭിച്ചു. വളരെ നേരത്തെ തന്നെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയ എഴുത്തുകാരിയാണ്‌ അവര്‍. മലയാളത്തിലെ പുരുഷഎഴുത്തുകാര്‍ വരെ കൃതികളില്‍ ആവിഷ്‌കരിക്കാന്‍ ധൈര്യപ്പെടാത്ത രതിയുടെ ഉള്‍ഭേദങ്ങള്‍ മാധവിക്കുട്ടി കലാപരമായ ലാവണ്യത്തോടെ ആവിഷ്‌കരിച്ചു.




രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന കൃതിയില്‍ മനുഷ്യസ്‌നേഹം ഒരു ജനവിഭാഗത്തിന്റെ അടിസ്ഥാന ചുമതലകളെ എങ്ങനെ മാറ്റുന്നു എന്ന്‌ തെളിയിക്കുന്നു. വേശ്യാലയത്തിന്റെ അന്തരീക്ഷത്തില്‍ ഒരു കുട്ടിയുടെ ആഗമനം സ്‌നേഹത്തിന്റെ കൈത്തിരിയാവുകയാണ്‌. ചന്ദനമരങ്ങള്‍ എന്ന കഥയിലാകട്ടെ സ്‌ത്രീകള്‍ തമ്മിലുള്ള ഹൃദയശാരീരിക ബന്ധങ്ങള്‍ ലാവണ്യത്തോടെ കഥാരൂപമാക്കി. 1989ല്‍ എഴുതിയ കടല്‍മയൂരം ഒരുപക്ഷേ മാധവിക്കുട്ടിയുടെ സാഹിത്യത്തിലെ പൂത്തിരിയാണ്‌ എന്നുതന്നെ പറയാം. പിന്നീട്‌ ബാല്യകാല സ്‌മരണകളും വര്‍ഷങ്ങള്‍ക്ക്‌ മുമ്പും ഡയറിക്കുറിപ്പും നീര്‍മാതളം പൂത്തകാലവും ആത്മസ്‌പര്‍ശമുള്ള സ്‌മരണകളുടെ ഗണത്തിലാണ്‌ ഉള്‍പ്പെടുത്താവുന്നത്‌. മലയാളത്തില്‍ സ്‌മരണയുടെ ദീപ്‌തമായൊരു ശാഖ 1988ല്‍ മാധവിക്കുട്ടി എഴുതിത്തുടങ്ങിയ ബാല്യകാല സ്‌മരണകളില്‍ നിന്ന്‌ തുടങ്ങുന്നു. കഥപോലെ വായിച്ചുപോകാവുന്ന അനുഭവങ്ങള്‍. മലയാളിക്ക്‌ സമ്മാനിച്ചത്‌ പില്‍ക്കാലത്ത്‌ ഏറെ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഒരു കാലത്തിന്റെ ഉള്‍ത്തുടിപ്പുകളുമായിട്ടാണ്‌. മലയാള കഥയിലെ ആധുനികത ഭാഷയിലും പ്രമേയത്തിലും അക്ഷരത്തിലും സാധ്യമാക്കുന്നത്‌ മാധവിക്കുട്ടിയാണ്‌.




സര്‍ഗ്ഗാത്മകതയുടെ അവാച്യതലങ്ങളിലൂടെ സഞ്ചരിച്ച മാധവിക്കുട്ടി ശിശുസഹജമായ നിഷ്‌കളങ്കതയുമായി പിണക്കങ്ങളും പരിഭവങ്ങളും സ്‌നേഹവും പങ്കുവച്ച വാത്സല്യമതിയായ സ്‌ത്രീത്വമായിരുന്നു. പതിനാല്‌ വര്‍ഷം ജീവിച്ച കൊച്ചിയില്‍ നിന്നു പുണൈയിലേക്കു താമസം മാറിയ കമലാ സുരയ്യയ്‌ക്കു പറയാന്‍ നിരവധി ന്യായങ്ങളുണ്ടായിരുന്നു. കൊച്ചിയുടെ മനംമടുപ്പിക്കുന്ന മാലിന്യത്തില്‍നിന്നും ഊമക്കത്തുകളില്‍നിന്നുമെല്ലാം മോചനം കിട്ടിയ സന്തോഷം കൊച്ചിയില്‍ നിന്നു യാത്രയായപ്പോള്‍ അവര്‍ പ്രകടിപ്പിച്ചിരുന്നു. മലയാളികളെ താനൊരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നു മാധവിക്കുട്ടിയ്‌ക്ക്‌ ആവര്‍ത്തിച്ചുറപ്പിയ്‌ക്കേണ്ടിയും വന്നു.ഞാന്‍ ഈ നാട്ടില്‍ നിന്നു കുറച്ചു കൂടി സ്‌നേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്നോടവര്‍ സ്‌നേഹം കാണിച്ചില്ല. എന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണു പലരും ശ്രമിച്ചത്‌. ഈ നാട്ടുകാരോട്‌ എനിക്കു പറയാനുള്ളതു കുറച്ചുകൂടി പരസ്‌പരം സ്‌നേഹിക്കണം എന്നാണ്‌. ഒട്ടകപ്പുറത്തു മരുപ്പച്ച തേടി പോകുകയാണ്‌ ഞാന്‍.





ഒട്ടകപ്പുറത്തായതിന്റെ കുലുക്കമുണ്ട്‌. ഒരുപക്ഷെ അവിടെ എന്നെ സ്‌നേഹിക്കുന്ന നല്ല ആള്‍ക്കാരെ കണ്ടുമുട്ടുമായിരിക്കും. അതിന്‌ എനിക്ക്‌ അല്‍പം �ഭാഗ്യം കൂടി വേണം. എന്തായാലും കേരളത്തിനു പുറത്തും വിശാലമായ ലോകമുണ്ടല്ലോ? കൊച്ചിയില്‍ നിന്നു യാത്രയാകുമ്പോള്‍ സുരയ്യ പറഞ്ഞു. ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞു



ഗതകാലം ഞാന്‍ വിറ്റഴിച്ചു. എല്ലാവരെയും വിരുന്നിനു വിളിച്ചിട്ടു ഞാന്‍ പറഞ്ഞു, എന്റെ പഴയകാലത്തിന്റെ ചില �ഭാഗങ്ങള്‍ �ഭക്ഷിക്കുക. എല്ലാം നിങ്ങള്‍ക്കുവേണ്ടി തയാറാക്കിയതാണ്‌. കഴിഞ്ഞകാലത്തിന്റെ കുറെ �ഭാഗങ്ങള്‍ കുടിക്കുക. എന്റെ ഭൂതകാലമെന്ന വീഞ്ഞ്‌ അവര്‍ കുടിച്ചു. എന്റെ �ഭൂതകാലമെന്ന മാംസം അവര്‍ �ക്ഷിച്ചു. ഞാന്‍ തളര്‍ന്നു. ക്ഷീണിതയായി.അവര്‍ ജീവിതം കൊണ്ടെഴുതുകയായിരുന്നു.ഭാവന കൊണ്ടും വാഗ്‌ജാലം കൊണ്ടുംകഥന സിദ്ധികൊണ്ടും ആകാശത്തോളം ഉയരത്തിലായിരുന്നു മാധവിക്കുട്ടിയുടെ സ്ഥാനം.

Thursday, April 29, 2010

ജീവിതത്തിന്റെ ഇരിപ്പ്‌


കാത്തിരിപ്പ്‌,

കൂട്ടിരിപ്പ്‌,

കുത്തിത്തിരിപ്പ്‌,

കുത്തിയിരിപ്പ്‌കയറിയിരിപ്പ്‌,

പുറത്തിരിപ്പ്‌

കേട്ടിരിപ്പ്‌,

പറഞ്ഞിരിപ്പ്‌,

കണ്ടിരിപ്പ്‌,

നോക്കിയിരിപ്പ്‌കൊണ്ടിരിപ്പ്‌,

കൊമ്പത്തിരിപ്പ്‌തലത്തിരിപ്പ്‌,

വെയിലത്തിരിപ്പ്‌കുനിഞ്ഞിരിപ്പ്‌,

കൊളുത്തിയിരിപ്പ്‌, കൂനിയിരിപ്പ്‌,

നിവര്‍ന്നിരിപ്പ്‌ചിരിച്ചിരിപ്പ്‌,

മനം നിറഞ്ഞിരിപ്പ്‌,

കരഞ്ഞിരിപ്പ്‌

ഈ ജീവിതത്തിന്റേത്‌

ഒരു കുരുത്തം കെട്ട ഇരിപ്പ്‌ തന്നെ...

Monday, January 4, 2010

ഏച്ചിക്കാനത്തിന്റെ മീനത്തിലെ ചന്ദ്രന്‍

നീലത്താമര കണ്ടിറങ്ങുമ്പാഴാണ്‌ പുതുതലമുറയുടെ ആധുനിക ജീവികളുടെ കൂട്ടത്തില്‍ നിന്ന്‌ ഒരു കമന്റ്‌.

"എന്തോന്ന്‌, കുറച്ചുദിവസം പ്രേമിച്ചു, ഒന്നുകെട്ടിപ്പിടിച്ചു. ഇനീപ്പോ എന്തായാല്‍ തന്നെയും അതിത്ര കാര്യാക്കാനുണ്ടോ. എന്തിനാ ഇത്ര പ്രയാസപ്പെട്ട്‌ ഒരു സിനിമയ്‌ക്ക്‌ മാത്രം ഈ കഥ..!!!"

ആ കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പ്രായത്തിന്റെയും ജീവിത സാഹചര്യത്തിന്റെയും കാര്യത്തിലൊക്കെ പുതുതലമുറയുടെ കൂട്ടത്തില്‍ പെടുമ്പോള്‍ തന്നെയും ചിലപ്പോഴൊക്കെ അതിനോട്‌ പൊരുത്തപ്പെടാന്‍ കഴിയാത്തതെന്തുകൊണ്ടാണ്‌ എന്ന്‌ പല തവണ ആലോചിച്ചിട്ടുണ്ട്‌. ഒരു എം.ടിയന്‍ ഹാംഗോവറില്‍ ഇപ്പോഴും നില്‍ക്കാനാകുന്നുണ്ട്‌ എന്നത്‌ യഥാര്‍ത്ഥത്തില്‍ നല്ലതാണെന്ന്‌ അപ്പോഴും തോന്നി. ആധുനിക ജീവിത സാഹചര്യത്തില്‍ ശരീരത്തിനുള്ള പ്രാധാന്യം പലതരത്തില്‍ വിലയിരുത്തപ്പെടുമ്പോഴും മനസ്സിനെയും ശരീരത്തെയും വേര്‍പെടുത്തി നിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഈ നിലപാടും സാഹചര്യവും വിലയിരുത്തി പലപ്പോഴും ആത്മസംഘര്‍ഷത്തിലേര്‍പ്പെടാറുള്ള സാധാരണ മനസ്സിന്‌ മുന്നിലേക്കാണ്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ മീനത്തിലെ ചന്ദ്രന്‍ എന്ന കഥ പുതുവല്‍സര സമ്മാനമായി എത്തപ്പെട്ടത്‌.

ഭാര്യയോ കാമുകിയോ ഇരിക്കെ തന്നെ അപഥ സഞ്ചാരത്തിലേര്‍പ്പെടുന്ന തലമുറകളുടെ മുന്നിലേക്കാണ്‌ ഈ കഥ അദ്ദേഹം എറിഞ്ഞുകൊടുത്തത്‌. അതിന്‌ കാലവും നേരവും ഉണ്ടായിരുന്നില്ല. പക്ഷേ ചിലര്‍ സങ്കുചിതമെന്ന്‌ പറഞ്ഞേക്കാവുന്ന കൃത്യമായ കാഴ്‌ചപ്പാടുകളായി വ്യാഖ്യാനിക്കാവുന്ന ആശയം അന്തര്‍ധാരയായി നില്‍ക്കുന്നുണ്ട്‌ മീനത്തിലെ ചന്ദ്രനില്‍.
കുലോത്തുംഗനും വസന്തമല്ലികയും ചന്ദ്രമോഹനും സുഷമയും ഗീതാഞ്‌ജലിയും ആധുനിക കാലത്ത്‌ വ്യത്യസ്‌തമായ വ്യക്തിത്വസംഘര്‍ഷങ്ങളനുഭവിക്കുന്ന കഥാപാത്രങ്ങളായാണ്‌ മുന്നിലെത്തുന്നത്‌. അപഥസഞ്ചാരമെന്ന്‌ പൊതുസമൂഹത്തിന്‌ വിളിക്കാവുന്ന ഗീതാഞ്‌ജലിയോടുള്ള ചന്ദ്രമോഹന്റെ ഇടപെടലിനെ യഥാര്‍ത്ഥത്തില്‍ എന്താണ്‌ വിളിക്കേണ്ടത്‌. കുറ്റപ്പെടുത്താനിടയുള്ളപ്പോള്‍ തന്നെ ഗാതഞ്‌ജലിഎന്ന സ്‌ത്രീക്ക്‌ ഒറ്റപ്പെടലില്‍ ഗതികെട്ടുഴലുന്ന വ്യക്തിയുടെ ആത്മ സംഘര്‍ഷത്തിന്റെ ശോണിമയുണ്ടായിരുന്നു. അതേ സമയം ചന്ദ്രമോഹന്‍ തന്റെ പ്രിയപ്പെട്ടകുടുംബിനിയുടെ മുന്നില്‍ മാതൃകാ വ്യക്തിയായി ജീവിക്കുന്ന സാധാരണ മനുഷ്യനുമാണ്‌. ഇവിടെ ഗീതാഞ്‌ജലിയുടെ കിടപ്പറയിലേക്കുള്ള യാത്രയില്‍ ചന്ദ്രമോഹന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം ഒരു വ്യക്തിയുടെ പാപം കഴുകിക്കളയല്‍ കൂടിയാകുന്നുണ്ട്‌.

മുന്‍ കഥകളിലെല്ലാം കൃത്യമായ വിശ്വാസ്യത കാത്തുസൂക്ഷിച്ച സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ മീനത്തില്‍ ചന്ദ്രനും ആകാംക്ഷയോടെയാണ്‌ വായിച്ചത്‌. എന്നാല്‍ അവസാന നിമിഷം വരെ ഇതെവിടെ ചെന്ന്‌ അവസാനിക്കും എന്നൊരു പേടി നിലനില്‍ക്കുകയായിരുന്നു. പലരേയും അവരുടെ പ്രത്യേക സാഹചര്യത്തില്‍ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുമ്പോഴും അങ്ങനെയൊരു സാഹചര്യത്തെ ഒഴിവാക്കുന്നതല്ലേ നല്ലത്‌ എന്ന്‌ പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. പുതിയ കാലത്ത്‌ തികച്ചും വ്യക്തിപരം എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ തിരിച്ചറിയുമ്പോഴും അതിന്റെ നാനാ മാനങ്ങള്‍ മനസ്സിലാക്കുന്നത്‌ നല്ലതാണെന്ന തോന്നല്‍ ഉണ്ടായിരുന്നു. ചന്ദ്രമോഹന്‍ സാധാരണ മനുഷ്യനായി ഒരു പരസ്‌ത്രീ ബന്ധത്തിന്‌ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ അയാള്‍ക്ക്‌ അതില്‍ അത്ര വലിയ തെറ്റുകണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഗീതാഞ്‌ജലിയുടെ വീട്ടിലെത്തി ആദ്യപടിയിലേക്ക്‌ കാലെടുത്തു വച്ചതും അയാളെ അതുവരെ പൊതിഞ്ഞുവച്ച ഇരുട്ടിന്റെ വന്‍മതില്‍ ഒരോന്നായി അടര്‍ന്ന്‌ വീണ്‌ പൊടിഞ്ഞ്‌ ധൂളികളായി പറന്നുപോകുന്നതും രാത്രിക്ക്‌ മേല്‍ നിലാവ്‌ പരക്കുന്നതും അയാള്‍ കണ്ടു. ഒടുവില്‍ അയാള്‍ തിരിഞ്ഞുനടക്കുമ്പോള്‍ കഥാകൃത്ത്‌ പ്രഖ്യാപിക്കുന്ന ചന്ദ്രമോഹന്റെ നിലപാടില്‍ ലോകത്തിന്റെ സകല പാപങ്ങളും നിസ്സഹായതയും ഉണ്ടായിരുന്നു.

ചന്ദ്രമോഹന്‍ സ്റ്റെപ്പില്‍ നിന്ന്‌ കാലെടുത്തു. മെല്ലെ തിരിഞ്ഞുനടന്നു. കൂടെ അയാളുടെ മീനം രാശിയില്‍ സകല പാപങ്ങളും പേറിനില്‍ക്കേണ്ടി വന്ന നിരപരാധിയായ പാവം ചന്ദ്രനും. കഥാവതരണത്തിനുള്ള സൗന്ദര്യാത്മകമായ ഭാഷയുടെയും കാഴ്‌ചപ്പാടിന്റെയും പിന്‍ബലം ഏച്ചിക്കാനത്തില്‍ ഇപ്പോഴും സാന്ദ്രമായി നില്‍ക്കുന്നുവെന്ന്‌ അറിയുമ്പോള്‍ വായനക്കാരന്‌ സന്തോഷം ഇരട്ടിക്കുന്നു. ഐ.ടു തലമുറകളുടെയും നഗരവല്‍കൃത ജീവിതത്തിന്റെയും കാലത്ത്‌ തികച്ചും ഉചിതമായ പരിസരത്തെ സൃഷ്‌ടിച്ച്‌ ഇങ്ങനെ ഒരു കഥയുണ്ടാക്കാനുള്ള പ്രതിഭയെ അഭിനന്ദിക്കാതെ വയ്യ.

തിരുത്ത്‌ :
ആ പൂവ്‌ നീ എന്ത്‌ ചെയ്‌തു
ഓ അത്‌ ഞാന്‍ ദൂരെക്കളഞ്ഞു.
എനിക്ക്‌ പുതിയ പൂവ്‌ കിട്ടിയല്ലോ.

Saturday, January 2, 2010

വിജയന്‍ മാഷിനോട്‌ കലിയടങ്ങാതെ പപ്പു..


മരിച്ചാലും തീരാത്ത പകയെന്ന കേട്ടിട്ടേയുള്ളൂ. കഴിഞ്ഞ ദിവസം അത്‌ കണ്ണൂരില്‍ കണ്ടു.

കഥയെഴുത്തിന്റെ അറുപതാം വര്‍ഷത്തിലെത്തിയ തന്നെ ആദരിക്കുന്ന ചടങ്ങില്‍ കഥയുടെ പെരുന്തച്ചന്റെ പ്രകടനമാണ്‌ സബാഷ്‌ എന്നുപുകഴ്‌തേണ്ട വൃത്തികേടുകള്‍ നിറഞ്ഞതായത്‌. യഥാര്‍ത്ഥ പെരുന്തച്ചന്റെ പക മകനോടായിരുന്നെങ്കില്‍ പദ്‌മനാഭന്റെ പക പ്രൊഫസര്‍ എം.എന്‍.വിജയനോടാണ്‌. മരിച്ചപ്പോള്‍ മുതല്‍ തന്റെ ആരാധ്യാനായ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്‌ അറിഞ്ഞതുമുതല്‍ പപ്പുവും സുകുവും പ്രൊഫസര്‍ എം.എന്‍ വിജയനെ തെറിവിളിക്കാന്‍ തുടങ്ങിയിരുന്നു. ഉന്നയിക്കപ്പെട്ട ആശയങ്ങള്‍ക്ക്‌ മറുപടി പറയാതെ വിജയന്‍ മാഷെ തെറിവിളിക്കുമ്പോള്‍ തന്നെ അവന്‍ എന്നെ പപ്പുവെന്ന്‌ വിളിച്ചു ഇവന്‍ എന്നെ സുകു എന്ന്‌ വിളിച്ചുതുടങ്ങിയ സ്‌കൂള്‍ കുട്ടികളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ബുദ്ധി കോശ്‌മാണ്ഡങ്ങളായ രണ്ട്‌ സാംസ്‌കാരിക നേതാക്കളെ കൊണ്ട്‌ കേരളം പൊറുതി മുട്ടിയിരിക്കുകയായിരുന്നു. ഇവരോട്‌ ഇടപെടാന്‍ പാടാണ്‌ എന്നതുകൊണ്ട്‌ തന്നെ പിണറായി വിജയന്‍ അതിനായി ബേബി മന്ത്രിയെയാണ്‌ ചുമതലപെടുത്തിയത്‌.

മരണശേഷവും വിജയന്‍ മാഷിനെതിരായ വിലകുറഞ്ഞ ആക്ഷേപങ്ങളാണ്‌ സുകുവിനെയും പപ്പുവിനെയും പോലുള്ള പ്രഗല്‍ഭബുദ്ധിമതികള്‍ ഉന്നയിക്കുന്നത്‌. ആദരിക്കല്‍ ചടങ്ങില്‍ കഥയുടെ കുലപതി പുതിയ കണ്ടെത്തലാണ്‌ നടത്തിയിരിക്കുന്നത്‌. എം.എന്‍.വിജയനെ പുറത്താക്കിയത്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയ്‌ത ഏറ്റവും വലിയ സല്‍ക്കര്‍മം എന്നാണ്‌ പദ്‌മനാഭന്റെ കണ്ടെത്തല്‍. കണ്ണൂരില്‍ അങ്കണം സാംസ്‌കാരിക വേദി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിലാണ്‌ സദസ്സിന്റെ സന്തോഷത്തെ മുഴുവന്‍ കെടുത്തിക്കളഞ്ഞ പദ്‌മനാഭന്റെ കമന്റ്‌. എം.എന്‍വിജയന്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചത്‌ സാംസ്‌കാരിക കേരളത്തിനുണ്ടായ സൗഭാഗ്യകരമായ അനുഭവമായിരുന്നുവെന്നും പദ്‌മനാഭന്‍ വിശദീകരിച്ചു. പത്ത്‌ വര്‍ഷം മുമ്പ്‌ പീച്ചി ഡാമില്‍ നടത്തിയ സാഹിത്യക്യാമ്പില്‍ തന്നെ പുകഴ്‌ത്തി പറഞ്ഞതിനാണ്‌ വിജയന്‍ മാഷ്‌ രാജിവച്ചതെന്ന വിചിത്രമായ കണ്ടെത്തല്‍ സദസ്സിനെ കുഴക്കി. പദ്‌മനാഭന്‍ തന്നെയാണോ സംസാരിക്കുന്നത്‌.

പദ്‌മനാഭനെ പു.ക.സയുടെ ആളായി കൊണ്ടുനടക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ്‌ ബേബിമന്ത്രി പല പുരസ്‌കാരങ്ങളും പുകഴ്‌ത്തലുകളും കൊണ്ട്‌ അദ്ദേഹത്തെ മൂടുന്നതെന്ന്‌ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പറഞ്ഞുനടന്നിരുന്നു. വിജയന്‍ മാഷിനെ പുറത്താക്കിയ പിണറായിയെയും അദ്ദേഹം പുകഴ്‌ത്തി. ബേബിമന്ത്രി വഴി തെറ്റി രാഷ്‌ട്രീയത്തില്‍ എത്തിയ കുഞ്ഞാടാണെന്ന്‌ ടി.പദ്‌മനാഭന്‍ കണ്ടെത്തി. അത്‌ അദ്ദേഹം സദസ്സിന്‌ മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്‌തു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കാതെ തന്നെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന്‌ പ്രശംസിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ളതുകൊണ്ട്‌ സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കാത്തതിന്‌ ശിക്ഷണനടപടി ഏറ്റുവാങ്ങിയ പാവം വി.എസ്‌ പക്ഷ നേതാക്കള്‍ക്ക്‌ കാര്യമൊന്നും മനസ്സിലായില്ലേ. ടി.പദ്‌മനാഭനെ ആദരിക്കുന്ന ചടങ്ങ്‌ ജനത്തിന്റെ ജീവിതപ്രശ്‌നങ്ങളേക്കാള്‍ വലുതാണോ എന്നാണ്‌ സദസ്സ്‌ ചോദിച്ചത്‌.

പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥയെഴുതിയതിന്‌ പദ്‌മനാഭന്‌ ഷഷ്‌ടിപൂര്‍ത്തിയാഘോഷവേളയില്‍ അറുപത്‌ പനീര്‍പൂക്കള്‍ അറുപത്‌ പെണ്‍കുട്ടികള്‍ സമ്മാനിച്ചതും കൗതുകമായി. ആഗോളഫണ്ടിംഗും സാധാരണജനജീവിതവും മുതലാളിത്തവും വര്‍ഗാധിപത്യവും ഒക്കെ ചര്‍ച്ച ചെയ്‌ത വിജയന്‍ മാഷില്ലാത്തത്‌ നന്നായി. ഉണ്ടെങ്കില്‍ ഈ ടി. പദ്‌മനാഭനോട്‌ എങ്ങനെ മറുപടി പറയുമായിരുന്നു അദ്ദേഹം. പദ്‌മനാഭന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ആഗോള ചിന്തകളാണല്ലോ,്‌ പ്രത്യേകിച്ചു. പുകഴ്‌ത്തല്‍, ഇകഴ്‌ത്തല്‍, സുകു, പപ്പു...പണ്ടൊരിക്കല്‍ സി.പി.എമ്മിന്‌ ഇഷ്‌ടമില്ലാതിരുന്ന പദ്‌മനാഭന്‍ എങ്ങനെ ആ ക്യാമ്പിന്‌ പ്രിയപ്പെട്ടവനായി. അടിയന്തിരാവസ്ഥയെയും വിമോചനസമരത്തെയും മറ്റും പിന്താങ്ങിയവരും പു.ക.സയെ പോലുള്ള സംഘടനകളെ തള്ളിപ്പറഞ്ഞവരും ഒക്കെ ഇപ്പോള്‍ ഇഷ്‌ടക്കാരായി അടത്തുകൂടുന്നതും സി.പി.എം കൂട്ടുന്നതും തെളിയിക്കുന്നത്‌ എന്താണ്‌. സാഹിത്യത്തില്‍ വിപ്ലവം സാധ്യമായി എന്നും ഇനി പിന്തിരിപ്പന്‍മാരെ കൂടെ കൂട്ടി നാട്‌ നന്നാക്കുന്ന വിശാല ചിന്താഗതിക്കാണ്‌ പ്രസക്തി എന്നുമുള്ള തിരിച്ചറിവിലാണോ.

സുകുമാര്‍ അഴീക്കോടും ടി.പദ്‌മനാഭനും എം.മുകുന്ദനും ഒക്കെ നമ്മുടെ വിപ്ലവപാര്‍ട്ടിക്ക്‌ ചെയ്‌ത സേവനങ്ങള്‍ ചരിത്രത്തിലുണ്ട്‌. അത്‌ മാഞ്ഞുപോകാത്ത എഴുത്താണ്‌. എഴുത്താണിക്ക്‌ പകരം മരയാണി വച്ച്‌ ചരിത്രമെഴുതാന്‍ ബേബി ശ്രമിക്കുന്നു. സാഹിത്യവും കലയും ഫാഷനാണെന്ന്‌ ചില ഉപജാപകവൃന്ദങ്ങള്‍ കരുതുന്നു. അവിടെ അലോസരപ്പെടുത്തുന്നതും പോരാട്ടത്തിന്‌ നിര്‍ബന്ധിക്കുന്നതുമായി ചിന്തകള്‍ക്ക്‌ പ്രസക്തിയില്ല. വിപ്ലവം ശോഭാസിറ്റിയിലും എളമരം കരീമിലും ടി.പദ്‌മനാഭനിലും സുകുമാര്‍ അഴീക്കോടിലും സാധ്യമാകുമ്പോള്‍ എന്തിന്‌ എംഎന്‍ വിജയനെ കൊണ്ടുനടക്കണം. ഈ ദീര്‍ഘചിന്ത തന്നെയാണ്‌ പണ്ട്‌ സി.പി.എമ്മിന്‌ വിജയന്‍ മാഷിനോടുള്ള സമീപനം രൂപപ്പെടുത്തിയത്‌. ഇപ്പോള്‍ ഏത്‌ അര്‍ദ്ധരാത്രിയും കാത്തിരിക്കാനും കുന്നുമ്മന്ന്‌ണ്ടൊരു ചൂട്ട്‌ കാണ്‌ന്ന്‌ കൂഞ്ഞമ്പൂന്റച്ചനോ മറ്റാരാന്നോ എന്ന്‌ പാടാനും ഇനി കവികളില്ല. അവര്‍ വേണ്ട എന്നാണ്‌ കണ്ടെത്തല്‍ കാരണം ബാലന്‍ മന്ത്രി ആദിദ്രാവിഡ വേരുകള്‍ തേടി ചാനലുകാരെയും കൂട്ടി അട്ടപ്പാടി, വയനാട്‌ തുടങ്ങിയ ആദിവാസിമേഖലകളില്‍ സ്‌നേഹപ്രകടനത്തിനായി പോകുന്നുണ്ടല്ലോ. പോരാളികളായ കവികളുടെ സ്ഥാനത്ത്‌ പഴയ കഥകളുടെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന എഴുത്തുകാരാണുള്ളത്‌. അതിന്‌ കുടപിടിക്കാനായി നമ്മുടെ പ്രിയപ്പെട്ട സാംസ്‌കാരിക രാഷ്‌ട്രീയക്കാരും.

പപ്പാ, സുകൂ എന്ന്‌ വിളിച്ച്‌ നുള്ളിയും മാന്തിയും കാലം പോക്കുന്ന കുറേ വാര്‍ദ്ധക്യാവശതകളെ പേറി നടക്കുന്ന നമ്മുടെ സാംസ്‌കാരിക വഴികള്‍ ശരിയോ എന്ന്‌ ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ സമയമുണ്ട്‌. ഞാനല്ലേ വലുത്‌, അവനല്ലല്ലോ എന്ന്‌ ഗീര്‍വാണം വിളമ്പുന്നവര്‍ക്ക്‌ വിജയന്‍ മാഷ്‌ ഉന്നയിച്ച വിഷയങ്ങള്‍ മനസ്സിലാക്കാന്‍ പോയിട്ട്‌ വായിക്കാന്‍ പോലും ത്രാണിയില്ല. വിജയന്‍ മാഷിന്റെ ഏതെങ്കിലും ഒരു ലേഖനം മനസ്സിരുത്തി വായിക്കുമ്പോഴേക്കും പപ്പുവും സുകുവുമെല്ലാം ബോധം കെട്ട്‌ വീണേക്കും. പണ്ടൊരിക്കല്‍ ഇവരെല്ലാം എഴുതിയ സാഹിത്യ സൃഷ്‌ടികളെ ബഹുമാനിച്ച്‌ കൊണ്ട്‌ പറയട്ടെ. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രൊഫസര്‍ വിജയന്‍ മാഷ്‌ എടുത്ത നിലപാടുകള്‍ തന്നെയായിരുന്നു ശരി. ലോകബാങ്കും, ഐ.എം.എഫും ദരിദ്രാനാരായണന്മാരില്‍ നിന്ന്‌ നികുതിപിരിക്കാന്‍ വരുമ്പോളും ചിരിച്ചുകൊണ്ട്‌ വിജയന്‍ മാഷെ തെറിപറയുന്ന പപ്പേട്ടാ സ്‌തുതി.....


അടിക്കുറിപ്പ്‌ :

സുകു: പപ്പൂ, അരിയെത്ര ???
പപ്പു: സുകൂ , പയറഞ്ഞാഴി !!!


Related Posts with Thumbnails